തൃശൂർ ഏങ്ങണ്ടിയൂരിൽ ദലിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്


 തൃശൂർ ഏങ്ങണ്ടിയൂരിൽ ദലിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ആത്മഹത്യാപ്രേരണ ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് എസ് സി/എസ് ടി കോടതി ഉത്തരവ്.കേസില്‍ പ്രതികളായ പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ടു സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നാണ് വിനായകന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നടപടിയുണ്ടായിരുന്നില്ല. പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിനു പിന്നാലെ വിനായകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2017 ജൂലൈയിലായിരുന്നു സംഭവം.


മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത വിനായകന്‍ പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് കുടുംബം ആരോപിക്കുന്നത്. വിനായകന് മര്‍ദനമേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.അന്യായമായി തടങ്കലില്‍വെച്ചു, മര്‍ദിച്ചു, ഭീഷണിപ്പെടുത്തി, പട്ടികജാതി-വര്‍ഗ അതിക്രമനിരോധനനിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയത്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ട് സിപിഒമാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് സസ്പെൻഷൻ പിൻവലിച്ചിരുന്നു.

Post a Comment

Previous Post Next Post