നിലമ്പൂരില്‍ എം സ്വരാജ് ഇടത് സ്ഥാനാര്‍ഥി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എം സ്വരാജ് (M Swaraj) നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

തൃപ്പൂണിത്തുറയില്‍നിന്ന് 2016ല്‍ എംഎല്‍എയായ എം സ്വരാജ് കഴിഞ്ഞ തവണ പരാജയപ്പെടുകയായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം.

നിലമ്പൂരില്‍ ഒരു രാഷ്ട്രീയ പോരാട്ടം തന്നെയായാണ് ഇടതുപക്ഷം കാണുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഈ രാഷ്ട്രീയ പോരാട്ടത്തില്‍ സഖാവ് എം സ്വരാജ് സ്ഥാനാര്‍ഥി ആകണമെന്നാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകര്‍ എന്ന നിയിലും ഉയര്‍ന്നുവന്ന സ്വരാജിനെ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍ നിര്‍ത്തണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

നിലമ്പൂര്‍ നിയോജക മണ്ഡലം വര്‍ത്തമാന പരിതസ്ഥിതിയില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ഡലമായി നില്‍ക്കുകയാണ്. എം സ്വരാജ് മിടുക്കനായ സ്ഥാനാര്‍ഥിയാണ്. ഇടതു പക്ഷ ജനാധിപത്യ മുന്നണിയെ യൂദാസിനെ പോലെ ഒറ്റുകൊടുത്ത് അന്‍വര്‍ ദയനീയ അവസ്ഥയിലാണ്. കാലുപിടിക്കുമ്പോഴും മുകത്ത് ചെളിവാരി എറിയുകയാണെന്നാണ് യുഡിഎഫ് നേതാക്കളെ പറ്റി അന്‍വര്‍ പറയുന്നത്. തനിക്കെതിരായി ഗൂഢാലോചന നടത്തുന്നുവെന്ന് പറയുമ്പോഴും രാവിലത്തെ പത്രസമ്മേളനം മാറ്റിവെച്ച് കാത്തിരിക്കുന്ന അന്‍വറിന്റെ ദയനീയ മുഖമാണ് കാണുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Post a Comment

Previous Post Next Post