കുന്നംകുളം :പൊതുജനങ്ങളുടെയും പെൻഷൻകാരുടെയും ജീവനക്കാരുടെയും സ്വപ്നമായ ആധുനിക സൗകര്യങ്ങളോടുകൂടിയ കുന്നംകുളം സബ്-ട്രഷറി കെട്ടിടം യാഥാർത്ഥ്യമാക്കുന്നു. പുതിയ സബ്-ട്രഷറി കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് രാവിലെ ഒൻപതിന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിക്കും.
എ.സി മൊയ്തീൻ എം.എൽ.എ ചടങ്ങിന് അധ്യക്ഷത വഹിക്കും. കെ. രാധാകൃഷ്ണൻ എം.പി വിശിഷ്ടാതിഥി ആയിരിക്കും.
സംസ്ഥാന ധനകാര്യ വകുപ്പിന്റെ ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി) ഉള്‍പ്പെടുത്തി 1.64 കോടി രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഒറ്റ നിലയിലായി 2200 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ വെയ്റ്റിംഗ് ഏരിയ, കാഷ് കൗണ്ടര്‍, ഭിന്നശേഷി സൗഹൃദ റാംപ്, ജെഎസ്, എസ്ടിഒ കാബിനുകള്‍, പത്ത് കൗണ്ടറുകള്‍, സ്റ്റ്രോംഗ് റൂം, ഗാര്‍ഡ് റൂം, റെക്കോര്‍ഡ് റൂം, പൊതുജനങ്ങള്‍ക്കുള്ള ടോയ് ലെറ്റ്, സ്റ്റെയര്‍റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിർവഹണ ചുമതല.
1975 കാലഘട്ടത്തിൽ നിർമ്മിച്ച കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് ശോചനീയാവസ്ഥയിൽ ആയതിനാലാണ് പൊളിച്ച് മാറ്റി ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണത്തിന്റെ ഭാഗമായി നിലവില്‍ സബ് ട്രഷറി ഓഫീസ് ഗുരുവായൂര്‍ റോഡിലെ വാടകക്കെട്ടിടത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവരുന്നത്.
പിണറായി സർക്കാർ കാലത്തെ കുന്നംകുളത്തി ന്റെ വികസനപെരുമയിൽ ട്രഷറി കെട്ടിടം കൂടി ഇടം പിടിക്കുയാണ്.