പുതിയ അധ്യാന വർഷം സ്കൂൾ തുറക്കുമ്പോൾ കുട്ടികളോടൊപ്പം പുത്തൻ കുപ്പായങ്ങൾ അണിഞ്ഞ് കുന്നംകുളം ഉപജില്ലയിലെ പാചക തൊഴിലാളികളും.
കഴിഞ്ഞ അദ്ധ്യാന വർഷം സ്കൂൾ അടയ്ക്കുമ്പോൾ പാചക തൊഴിലാളികൾക്ക് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സൻ നൽകിയ വാക്കാണ് പാലിക്കപ്പെട്ടത്. സ്കൂളുകളിലെ അടുക്കളകളിൽ പണിയെടുക്കുന്ന പാചക തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്ന് ബെന്നി ബഹനാൻ എം. പി ആവശ്യപ്പെട്ടു. ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ സ്കൂൾ പാചക തൊഴിലാളികൾക്കുള്ള യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂളുകൾ തുറക്കുമ്പോൾ വീടുകളിൽ നിന്ന് അമ്മമാർ ഏറെ വിശ്വാസത്തോടെയാണ് കുട്ടികളെ സ്കൂളുകളിലേക്ക് വിടുന്നത്. വീടുകളിൽ നിന്ന് കഴിക്കുന്നതിനേക്കാൾ നല്ല ഭക്ഷണം സ്കൂളിൽ നിന്ന് കുട്ടികൾ കഴിക്കും. സന്തോഷത്തോടെയും, സംതൃപ്തിയോടെയുമാണ് ഓരോരുത്തരും കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്നത്. പ്രതിസന്ധികളുണ്ടായാലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനാകണം. എല്ലാ കുട്ടികളും നിങ്ങളെ എന്നും ഓർക്കും. അടുക്കളയിൽ കഴിയുന്നവരെ ഷെയർ ആൻഡ് കെയർ പോലെയുള്ള സംഘടന അംഗീകരിക്കുന്നു എന്നുള്ളത് സ്കൂൾ പാചക തൊഴിലാളികളുടെ അർഹതയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ. മൊയ്തീൻ, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ കെ.ഡെന്നി ഡേവിഡ്, ഒ.അബ്ദുറഹ്മാൻ കുട്ടി, കെ.എസ് രാജേഷ്, ഷെമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, ഇ. എം.കെ ജിഷാർ എന്നിവർ സംസാരിച്ചു.
കുന്നംകുളം ഉപജില്ലയിലെ 87 സ്കൂളുകളിൽ നിന്നായുള്ള 89 പാചക തൊഴിലാളികൾക്കാണ് രണ്ടു ജോഡി യൂണിഫോമും,ഏപ്രനും, തൊപ്പിയും സമ്മാനിച്ചത്. സംസ്ഥാനത്ത് ആദ്യമായിയാണ് ഒരു ഉപ ജില്ലയിലെ മുഴുവൻ പാചക തൊഴിലാളികൾക്കും യൂണിഫോം ഏർപ്പെടുത്തുന്നതെന്ന് നഗരസഭ കൗൺസിലർ ലെബീബ് ഹസ്സൻ പറഞ്ഞു.