കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറിനെയാണ് മണ്ണാർക്കാട് നിന്നും ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. പള്ളിയുടെ ഓഫീസിൽ സൂക്ഷിച്ച ആറുലക്ഷം സംഭാവന തുകയാണ് പ്രതി മോഷ്ടിച്ചത്. പുലർച്ചെ മസ്ജിദിന്‍റെ മതിൽ ചാടിക്കടന്നെത്തിയ കള്ളൻ ആദ്യം സി.സി. ടി.വി ക്യാമറയിലേക്കുള്ള വയർ മുറിച്ചു മാറ്റിയിരുന്നു.
തുടർന്ന് പള്ളിയോട് ചേർന്ന ഓഫീസിലേക്ക് കയറി. വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ച പണം മുഴുവൻ കൈക്കലാക്കി. ബലിപെരുന്നാളിന് സമാഹരിച്ച ആറുലക്ഷത്തോളം സംഭാവന തുകയാണ് കള്ളൻ ഒറ്റയടിക്ക് മോഷ്ടിച്ചത്. മസ്ജിദ് പരിസരത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കള്ളൻ ആരാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ മണ്ണാർക്കാട് നിന്നും പൊലീസ് പൊക്കിയത്.