തേവലക്കരയില്‍ സ്കൂളില്‍വെച്ച് എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.തേവലക്കര ബോയ്സ് ഹൈസ്കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
ജൂലായ് 17-ന് ക്ലാസ്റൂമിന് സമീപത്തെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാൻ കയറിയ മിഥുൻ എം. എന്ന വിദ്യാർഥിക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടികള്‍കൈക്കൊള്ളുന്നത്.ആദ്യഘട്ടത്തില്‍ സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ മാത്രമായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തിരുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്കൂള്‍ മാനേജ്മെന്റിനെ സർക്കാർ സംരക്ഷിക്കുന്നു എന്ന് കടുത്ത ആരോപണം ഉയർന്നിരുന്നു. ഇതിനിടയിലാണ് നടപടി.