ചൊവ്വാഴ്ച അർധരാത്രി മുതൽ ബുധനാഴ്ച അർധരാത്രിവരെ 24 മണിക്കൂറാണ് പണിമുടക്ക്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖല ജീവനക്കാരും, ബാങ്ക്- ഇൻഷുറൻസ് ജീവനക്കാരും പങ്കെടുക്കും. സംയുക്ത കിസാൻ മോർച്ചയും കേരളത്തിൽ കർഷക, കർഷകത്തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു.,
സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എൽ.പി.എഫ്, യു.ടി.യു.സി, എച്ച്.എം.എസ്, സേവ, ടി.യു.സി.ഐ, എൻ.എൽ.സി, ടി.യു.സി.സി, എൻ.എൽ.സി, ടി.യു.സി.സി, ജെ.എൽ.യു, എൻ.എൽ.യു, കെ.ടി.യു.സി എസ്, കെ.ടി.യു.സി എം, ഐ.എൻ.എൽ.സി, എൻ.ടി.യു.ഐ, എച്ച്.എം.കെ.പി തുടങ്ങിയ ട്രേഡ് യൂനിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.
പണിമുടക്കിന്റെ പ്രചാരണത്തിനായി പഞ്ചായത്തുകളിൽ കാൽനട ജാഥകൾ നടത്തും. തൊഴിലാളികൾ ബുധനാഴ്ച സംസ്ഥാനത്തെ 1020 സമര കേന്ദ്രങ്ങളിൽ ഒത്തുചേരും. തലസ്ഥാനത്ത് പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും രാജ്‌ഭവനു മുന്നിൽ കൂട്ടായ്‌മയും സംഘടിപ്പിക്കും.
അവശ്യ സർവിസുകൾ, പാൽ, പത്ര വിതരണം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എളമരം കരീം പറഞ്ഞു. കെ.എൻ. ഗോപിനാഥ്, സി. ജയൻബാബു (സി.ഐ.ടി.യു), ടോമി മാത്യു (എച്ച്.എം.എസ്), സോണിയ ജോർജ് (സേവ), സജിത് ലാൽ (എ.ഐ.ടി.യു.സി), കവടിയാർ ധർമൻ (കെ.ടി.യു.സി. എസ്) എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.