മലപ്പുറം ജില്ലയിൽ റോഡ് പരിപാലനത്തില്‍ വീഴ്ച; പൊതുജനങ്ങളുടെ പരാതിയിൽ തെറ്റായ മറുപടി; മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് മന്ത്രി.


 മലപ്പുറം ജില്ലയിൽ റോഡ് പരിപാലനത്തില്‍ വീഴ്ച; പൊതുജനങ്ങളുടെ പരാതിയിൽ തെറ്റായ മറുപടി; മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത് മന്ത്രി.


മലപ്പുറം : റോഡ് പരിപാലനത്തിലെ വീഴ്ചയില്‍ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. നിര്‍മാണ പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് പ്രക്രിയ ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

പൊതുജനങ്ങളില്‍ നിന്നും പരാതി ലഭിച്ചതോടെ അന്വേഷിക്കാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്.

പൊതുജനങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഇത് സംബന്ധിച്ച്‌ വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി.

റണ്ണിങ് കോണ്‍ട്രാക്‌ട് പദ്ധതിയില്‍ റോഡില്‍ നീല ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പരാതികളുണ്ടെങ്കില്‍ ബോര്‍ഡില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ച്‌ അറിയിക്കാം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച്ച വരുത്തിയാല്‍ നടപടി തുടരുമെന്നും മന്ത്രി.

Post a Comment

Previous Post Next Post