ഈ മാസം 28ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കാടിന്റെ പശ്ചാത്തലത്തിലാണ് പാര്‍ക്ക്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കല്‍ പാര്‍ക്കാണിത്. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് എത്തിക്കുന്ന നടപടി അടുത്ത ആഴ്ചയോടെ പൂർത്തീകരിക്കും.
*തൃശൂരില്‍ നിന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് തുറന്ന ഡബിള്‍ ഡക്കര്‍ ബസ്*
തൃശൂരില്‍ നിന്ന് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് തുറന്ന ഡബിള്‍ ഡക്കര്‍ ബസ് കൂടി കെഎസ്ആര്‍ടിസി വക എത്തുകയാണ്. ഇതിന്റെ ട്രെയല്‍ റണ്‍ ഇന്ന് നടന്നു. മന്ത്രിമാരായ ഗണേഷ് കുമാറും ആര്‍ രാജനും ഉള്‍പ്പെടെയുള്ള ജപ്രതിനിധികള്‍ പങ്കെടുത്തു.
പാര്‍ക്ക് സജ്ജമാകുന്നതോടെ തൃശൂരിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നുണ്ട്. പ്രതിവര്‍ഷം 50 ലക്ഷം പേരെയാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇവരെ കൂടി ഉള്‍ക്കൊള്ളിക്കാനുള്ള സൗകര്യങ്ങള്‍ നഗരത്തില്‍ വരുത്താന്‍ ശ്രമിക്കുകയാണ് കോര്‍പറേഷന്‍. അതിന് സഹായകമാണ് കെഎസ്ആര്‍ടിസി വക പുതിയ ബസ്. കൊച്ചിയില്‍ നിന്ന് ബസ് കൊണ്ടുവന്നാണ് പരീക്ഷണ ഓട്ടം നടത്തിയത്.
മൃഗങ്ങളെ പൂര്‍ണമായി സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയാല്‍ തൃശൂര്‍ മൃഗശാലയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. മൃഗശാലയിലെ സ്ഥിരം ജീവനക്കാരെ മൃഗശാല വകുപ്പില്‍ നിന്ന് സുവോളജിക്കല്‍ പാര്‍ക്കിന്റെ കീഴിലേക്ക് മാറ്റും. ഇതിന് ധനവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.


