ഒമാനിലെ ബർക്കയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പാലക്കാട് തൃത്താല സ്വദേശിനി റംലത്തിൻ്റെ (58) മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ കടലിൽ നിന്നാണ് സ്വദേശി പൗരന്മാർ മൃതദേഹം കണ്ടെടുത്തത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററിലധികം അകലെയുള്ള കടലിലേക്കാണ് മൃതദേഹം ഒഴുകിപ്പോയത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒമാനിലുണ്ടായ മഴക്കെടുതിയിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയർന്നു.
റംലത്തിന്റെ മകൻ ഫഹദ് (യൂസഫ് ), കുടുംബസുഹൃത്തായ ലുബ്ഷാദിന്റെ ഭാര്യ ഷംല എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച തന്നെ കണ്ടെത്തിയിരുന്നു. ഇതിനുപുറമെ, ഒമാനിൽ മറ്റൊരിടത്തുണ്ടായ ഒഴുക്കിൽപ്പെട്ട് കൊല്ലം പെരിനാട് സ്വദേശി മഹേഷ് കുമാറും കഴിഞ്ഞദിവസം മരിച്ചിരുന്നു. റംലത്തിൻ്റെയും മകൻ യൂസഫിന്റെയും മൃതദേഹം ഒമാനിലെ ബർക്കയിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
തൃത്താല സൗത്ത് തച്ചറതൊടിയാൽ മുഹമ്മദ്കുട്ടിയുടെ ഭാര്യയാണ് മരിച്ച റംലത്ത്.



