പൊന്നാനി ഹാർബർ പരിസരത്തുനിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. പൊന്നാനി സ്വദേശി ഫാത്തിമ (22) ആണ് മരിച്ചത്.സംഭവത്തില്‍ യുവതിയുടെ ഭർത്താവ് രായിൻമരക്കാർ വീട്ടില്‍ മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. മണലില്‍ കമഴ്‌ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുകളിലായി മണല്‍ വാരിയിട്ടിട്ടുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
യുവതിയും ഭർത്താവും ഒന്നിച്ചാണ് ഇന്നലെ ബീച്ചിലേയ്ക്ക് പോയത്. ഫാത്തിമയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുഹമ്മദ് പൊലീസിനോട് സമ്മതിച്ചു. സംശയമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു. പരപ്പനങ്ങാടിയിലെ റെയില്‍വേ ട്രാക്കിന് സമീപത്തുനിന്നാണ് മുഹമ്മദിനെ പൊലീസ് പിടികൂടിയത്. ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്നാണ് വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഒന്നരവർഷം മുൻപായിരുന്നു ഫാത്തിമയുടെയും മുഹമ്മദിന്റെയും വിവാഹം. ഇവർക്ക് നാലുമാസം പ്രായമായ മകളുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റും.



