ബാങ്ക് അക്കൗണ്ട് ക്ലീനാക്കുന്ന വ്യാജ ആർടിഒ ചെലാൻ തട്ടിപ്പ്; ഒറ്റ ക്ലിക്കിൽ പോയത് 85,000 രൂപ.
പുന്നയൂർക്കുളം: ആർ.സി. കാർഡിലെ പേരുമാറ്റാൻവേണ്ടി ആർ.ടി.ഒ. ഓഫീസിൽ അപേക്ഷ നൽകിയതിനു പിന്നാലെ ഫോണിലേക്കുവന്ന വ്യാജ ആർ.ടി.ഒ. സന്ദേശത്തിൽ ക്ലിക്ക് ചെയ്ത പുന്നയൂർക്കുളം സ്വദേശിക്ക് നഷ്ടമായത് 85,000 രൂപ.ആർ.ടി.ഒ. ഓഫീസിൽ അപേക്ഷ നൽകിയശേഷം ബാക്കി വിവരങ്ങൾ ഫോണിലേക്ക് വരുമെന്നാണ് നിർദേശം നൽകിയത്. അതിനുശേഷമാണ് ആർ.ടി.ഒ. എന്ന് പേരുള്ള വാട്‌സ്ആപ്പ് നമ്പറിൽനിന്ന് വ്യാജസന്ദേശം വരുന്നത്. ഈ സന്ദേശത്തിലെ ഫയൽ തുറന്നുനോക്കിയപ്പോഴാണ് ഫോണിൽ അദൃശ്യമായ ആപ്പ് ഇൻസ്റ്റാളാവുകയും അക്കൗണ്ടിൽനിന്ന് പണം നഷ്ടമാകുകയും ചെയ്തത്.അതോടൊപ്പം ഇതേ ആപ്പിന്റെ ഇൻസ്റ്റലേഷൻ ഫയൽ ഫോണിലെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്കും അക്കൗണ്ടുകളിലേക്കും സന്ദേശമായി പോകുകയും ചെയ്തു. സൈബർ പോലീസിനും മോട്ടോർവാഹന വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. ആർ.ടി.ഒ.യുടെ പേരിൽ വ്യാജസന്ദേശങ്ങളയച്ച് പണം തട്ടുന്ന രീതി ഇപ്പോൾ വ്യാപകമാണ്.അടിമുടി ചോർത്തും ആപ്പ്പ്ലേസ്റ്റോറിൽ ഇല്ലാത്ത ഇത്തരം ആപ്പുകളാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഫോണിലെ വിവരങ്ങൾ മോഷ്ടിക്കുക, ഉപകരണത്തിന് കേടുപാടുകൾ വരുത്തുക, അനധികൃതമായി നിയന്ത്രണം ഏറ്റെടുക്കുക തുടങ്ങിയവയാണ് ഇത്തരം ആപ്പുകൾ ചെയ്യുന്നത്. ഇത്തരം ആപ്പുകളാണ് വ്യാജ ആർ.ടി.ഒ. സന്ദേശത്തിലൂടെ അയക്കുന്നത്.ആപ്പ് വഴി പണം നഷ്ടപ്പെട്ടാൽ
ഉടനടി സൈബർസെല്ലിന്റെ 1930 എന്ന നമ്പറിൽ ബന്ധപ്പെടുക. വിശദവിവരം കൈമാറുക. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഫോണിൽ ഇന്റർ നെറ്റ് ബാങ്കിങ് വഴിയാണ് പണം തട്ടുന്നത്. അതിനാൽ പണം നഷ്ടപ്പെട്ട ഉടനെ ബാങ്കുമായി ബന്ധപ്പെട്ടാൽ തിരിച്ചുകിട്ടാനുള്ള സാധ്യത കൂടുതലാണ്. വൈകിയാൽ പല അക്കൗണ്ടുകളിലേക്ക് പണം മാറും. തട്ടിപ്പുനടന്നെന്നാൽ ഫോൺ ഫോർമാറ്റുചെയ്ത് വ്യാജ ആപ്പ് എത്രയും വേഗം നീക്കംചെയ്യുക.ഔദ്യോഗികസന്ദേശം വാട്‌സ് ആപ്പിൽ വരില്ലമോട്ടോർവാഹനവകുപ്പിന്റെ ഔദ്യോഗികസന്ദേശങ്ങളും അപേക്ഷകൾ സംബന്ധിച്ചുള്ള അറിയിപ്പുകളും വാട്ട്‌സാപ്പ് മുഖാന്തരം വരില്ല. ഗതാഗതമന്ത്രാലയത്തിന്റെ ഓൺലൈൻ സംവിധാനമായ പരിവാഹൻ പോർട്ടലിലൂടെ ടെക്സ്റ്റ് മെസേജ് ആയി മാത്രമാണ് വരുക. നമ്പറുകളിൽനിന്ന് വരുന്ന ലിങ്കുകളും ആപ്പ് ഫയലുകളും തുറക്കാതിരിക്കുക.



