ടൂറിസ്റ്റ് ബസിൽ പാട്ടിനൊപ്പം പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. തീ പടർന്നതാണെന്നാണ് യാത്രക്കാരും നാട്ടുകാരും ആദ്യം കരുതിയത്. എന്നാൽ പിന്നീടിത് ഫോഗ് മെഷീൻ മൂലമുണ്ടായ പുകയാണെന്ന് മനസിലാവുകയായിരുന്നു.
കോഴിക്കോട് താമരശ്ശേരിയിൽ വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കർണാടകയിലെ മാണ്ഡ്യയിൽ നിന്നും കേരളത്തിൽ വിവാഹത്തിൽ പങ്കെടുക്കാനായി വന്ന സംഘമായിരുന്നു കർണാടക ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നത്. 45 ഓളം പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
ബസ് താമരശ്ശേരി ചുങ്കം ജംഗ്ഷന് സമീപം എത്തിയപ്പോൾ ഡ്രൈവർ പാട്ടിനൊപ്പം ലേസർ ലൈറ്റും ഫോഗ് മെഷീൻ ഓണാക്കി. ഉടൻ ബസിലാകെ പുക ഉയർന്നു. ഇതോടെ ബസിനടിയിൽ തീപിടിച്ചു എന്ന് കരുതി യാത്രക്കാരിൽ ചിലർ ഗ്ലാസ് നീക്കി പുറത്തേക്ക് ചാടാൻ ഒരുങ്ങി. ആർപ്പുവിളി കേട്ട് ബസ് നിർത്തിയതിനാൽ അപകടം ഒഴിവായി.
ആളുകളുടെ ബഹളം കേട്ടാണ് ഡ്രൈവർ ബസ് നിർത്തിയത്. അതോടെ യാത്രക്കാരെല്ലാം പുറത്തിറങ്ങി, സംഭവം എന്തെന്നറിയാതെ ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടി. പിന്നീട് നാട്ടുകാരും ബസിലെ ഡ്രൈവറും സഹായിയും ഏറെ പ്രയാസപ്പെട്ട് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ ശേഷമാണ് യാത്രക്കാർ ബസിൽ തിരികെ കയറിയത്.



