കോടാലിയിൽ പാമ്പ് കടിയേറ്റ് മരിച്ച എട്ട് വയസുകാരൻ ആൽജോയുടെ വീട്ടിൽ നിന്നും പാമ്പിനെ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ആൽജോയുടെ മൃതദേഹം വീട്ടിൽ കൊണ്ടുവന്ന സമയത്താണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻ കുഞ്ഞിനെ വീട്ടിൽ കണ്ടത്. കഴിഞ്ഞ ദിവസം കുട്ടിയെ കടിച്ച പാമ്പിന്റെ അതേ വലിപ്പത്തിലുള്ള പാമ്പാണ് ഇതും. ഇതോടെ പ്രദേശത്ത് ശംഖുവരയൻ പാമ്പിന്റെ കുഞ്ഞുങ്ങൾ നിരവധി ഉണ്ടെന്നാണ് കരുതപ്പെടുന്നത്. പാമ്പിൻ കുഞ്ഞുങ്ങൾ എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടെത്താൻ അധികൃതരും നാട്ടുകാരും ചേർന്ന് പരിശോധന നടത്തുകയാണ്.
അതിനിടെ പോസ്റ്റ്മോർട്ടത്തിൽ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റാണ് കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചു. ശരീരത്തിൽ നിന്ന് പാമ്പിൻ വിഷം കണ്ടെത്തിയതായും പോസ്റ്റ്മോർട്ടത്തിൽ പറയുന്നു.ആൽജോയുടെ ജ്യേഷ്ഠ സഹോദരൻ അനോജിനും പാമ്പിൻ്റെ കടിയേറ്റിരുന്നു. അനോജ് ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഹോളിൽ കിടന്ന കുട്ടികളുടെ തലയണയ്ക്കടിയിൽ ഒളിച്ചിരുന്ന പാമ്പാണ് ഇവരെ കടിച്ചത്.



