തിരുവനന്തപുരം: മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്. ഉച്ചക്ക് 2 മണി മുതൽ അഞ്ച് മണിവരെയാണ് പരീക്ഷ നടക്കുക. റിപ്പോർട്ടിംഗ് സമയം രാവിലെ 11 മുതൽ ഒന്നര വരെയാണ്. രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത് 20 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ്. പരീക്ഷയ്ക്ക് നിലവിൽ 23 പരീക്ഷാകേന്ദ്രങ്ങളാണ് എൻ.ടി.എ അനുവദിച്ചിട്ടുള്ളത്. പൊലീസ് സബ് ഡിവിഷനുകളിൽ പരീക്ഷാകേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്നും ആവശ്യമായ പൊലീസിനെ വിന്യസിക്കുമെന്നും ഡി.വൈ.എസ്.പിമാർ യോഗത്തിൽ അറിയിച്ചു.എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ് സംവിധാനം മെയ് രണ്ട് മുതൽ മൂന്ന് വരെ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ചോദ്യപേപ്പറുകൾ അടങ്ങിയ ട്രങ്കുകൾക്കും പരീക്ഷയ്ക്ക് ശേഷമുള്ള ഉത്തരക്കടലാസുകൾ ഉൾപ്പെടെയുള്ള ട്രങ്കുകൾക്കും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാർ ആവശ്യപ്പെടുന്ന പൊലീസ് സേവനം അനുവദിച്ചു നൽകാൻ തീരുമാനിച്ചു. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തടസ്സം കൂടാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ പരീക്ഷയുടെ തലേദിവസം മുതൽ ഉറപ്പുവരുത്താൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി.രാവിലെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്നതിനും പരീക്ഷ കഴിഞ്ഞ് വൈകിട്ട് തിരികെ പോകുന്നതിനും ആവശ്യമായ പൊതുഗതാഗത സംവിധാനങ്ങൾ കെ.എസ്.ആർ.ടി.സി പ്രധാന ഡിപ്പോകളിൽ നിന്ന് ഉറപ്പുവരുത്തും. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ എല്ലാ സെന്ററുകളിലും സ്വീകരിച്ചിട്ടുണ്ടെന്ന് കോർഡിനേറ്റർമാരും പരീക്ഷാകേന്ദ്ര സൂപ്രണ്ടുമാരും ഉറപ്പുവരുത്തണം. കൂടാതെ എല്ലാ സെന്ററുകളിലും കുടിവെള്ള ലഭ്യതയും ഉറപ്പാക്കും.
നീറ്റ് (യുജി) പരീക്ഷ ഇന്ന്; എഴുതുന്നത് 20 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ; ക്രമീകരണങ്ങൾ പൂർത്തിയായി
byWELL NEWS
•
0



