ഹോട്ടല്‍ സമരം: പതിനയ്യായിരത്തോളം പേര്‍ക്ക് പ്രസാദ ഊട്ട് നല്‍കി ഗുരുവായൂര്‍ ദേവസ്വം


 ഗുരുവായൂര്‍: പാചക വാതക വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടലുകളും റെസ്റ്റോറന്റുകളും അടച്ചിട്ട സാഹചര്യത്തില്‍ വലഞ്ഞ ഭക്തര്‍ക്ക് തുണയായി ഗുരുവായൂര്‍ ദേവസ്വം. ക്ഷേത്രം അന്നലക്ഷ്മി ഹാളിലെത്തിയ പതിനയ്യായിരത്തോളം ഭക്തര്‍ക്ക് രാവിലെ മുതല്‍ രാത്രി വരെ ദേവസ്വം പ്രസാദ ഊട്ട് നല്‍കി. ഹോട്ടല്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ വിശന്ന് വലഞ്ഞെത്തിയവര്‍ക്കായി പതിവിന് പുറമെ അധിക പ്രസാദ ഊട്ട് ഒരുക്കിയാണ് ദേവസ്വം തുണയായത്.പുലര്‍ച്ചെ 5 മണി മുതല്‍ പ്രാതലിന് ഇഡ്ഡലിയും ഉപ്പുമാവും ചട്‌നിയും നല്‍കി. 3500ലേറെ പേര്‍ പങ്കെടുത്തു. രാവിലെ പത്തു മണി മുതല്‍ മോര് കൂട്ടാനും ഓലനും കൂട്ട് കറിയും പ്രധാന വിഭവങ്ങളായി പ്രസാദ ഊട്ട് നല്‍കിത്തുടങ്ങി. വൈകിട്ട് 4 മണി വരെ പ്രസാദ ഊട്ട് നീണ്ടു. വരി നിന്ന എല്ലാ ഭക്തരും പ്രസാദ ഊട്ടിന്റെ ഭാഗമായി. എണ്ണായിരത്തോളം പേര്‍ പങ്കെടുത്തു. പ്രസാദ ഊട്ട് പൂര്‍ത്തിയായി കഴിഞ്ഞതോടെ വീണ്ടും വിശപ്പകറ്റാന്‍ ഭക്തരെത്തി വരിയില്‍ നിരന്നു. ഒരു മണിക്കൂറിനകം ഉപ്പ് മാവും ചട്‌നിയും ചുക്കുകാപ്പിയും സ്‌പെഷ്യലായി വീണ്ടും നല്‍കി.


പ്രസാദ ഊട്ട് നല്‍കുന്നതറിഞ്ഞെത്തിയ ഭക്തര്‍ക്കാണ് ഈ വിഭവങ്ങള്‍ നല്‍കിയത്. രണ്ടായിരത്തോളം ഭക്തര്‍ക്കായി ഉപ്പ് മാവും ചട്‌നിയും ഒരുക്കിയിരുന്നു. രാത്രി ആയിരത്തോളം ഭക്തര്‍ക്ക് പതിവ് വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടും നല്‍കും. ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒബി അരുണ്‍കുമാര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണമാണ് ഹോട്ടല്‍ സമര ദിനത്തില്‍ അധിക പ്രസാദ ഊട്ട് ഒരുക്കി ഭക്തര്‍ക്ക് നല്‍കിയത്. ക്ഷേത്രം ജീവനക്കാരും ദേവസ്വം ഉദ്യോഗസ്ഥരും ഭക്തരുടെ സഹായത്തിന് രംഗത്തിറങ്ങി. ദേവസ്വത്തിന്റെ സമയോചിതമായ ഇടപെടലില്‍ പല ഭക്തരും സ്‌നേഹവും പിന്‍തുണയും അറിയിച്ചാണ് മടങ്ങിയത്.

Post a Comment

Previous Post Next Post