പാർട്ടിക്ക് സർക്കാരിൽ നിയന്ത്രണം ഇല്ലാതിരുന്നത് തോൽവിക്ക് കാരണമായി ; CPIM കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്


 തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിക്ക് സര്‍ക്കാരില്‍ നിയന്ത്രണമുണ്ടായില്ലെന്ന് സമ്മതിച്ച് സിപിഎം. കേരളത്തില്‍ ഭരണമുണ്ടായിരുന്നപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ നിരീക്ഷിക്കാനും മാര്‍ഗനിര്‍ദേശം നല്‍കാനും പാര്‍ട്ടി ഉപസമിതിയെ വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞതവണ അതുണ്ടായില്ലെന്നാണു വിമര്‍ശനം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെഞ്ഞെടുപ്പു ഫലം വിശകലനം ചെയ്തു കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.പിണറായി സര്‍ക്കാരിന്റെ കാലത്തു പൊലീസിന്റെയും ബ്യൂറോക്രസിയുടെയും സേച്ഛാധിപത്യത്തിനെതിരെ ജനവികാരം ശക്തമായുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു ചില മന്ത്രിമാര്‍ ഉദ്യോഗസ്ഥരെ അമിതമായി ആശ്രയിച്ചു. മുന്‍പു ഭരണത്തിലിരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ബഹുജന സംഘട നകള്‍ ജനകീയവിഷയങ്ങള്‍ ഏറ്റെടുത്തു ജനങ്ങളെ അണിനിരത്തിയിരുന്നു.


കഴിഞ്ഞ 10 വര്‍ഷം അതിനു കഴിഞ്ഞില്ല. അഹങ്കാരം, അഴിമതി, സ്വജനപക്ഷപാതം, ആഡംബര ജീവിത ശൈലി എന്നിങ്ങനെയുള്ള മോശം പ്രവണത ചില നേതാക്കളിലുണ്ടായി. ഇതു സമയത്തു തിരുത്താത്തതിനാല്‍ പാര്‍ട്ടിയിലുള്ള ജനവിശ്വാസം നഷ്ടമായി. ഭരണവിരുദ്ധ വികാരമില്ലായിരുന്നുവെന്നു സംസ്ഥാന നേത്യത്വം ഇപ്പോഴും വിശദീകരിക്കുമ്പോള്‍, ഭരണവിരുദ്ധ വികാരമുണ്ടായെന്നു കേന്ദ്ര കമ്മിറ്റി റി പ്പോര്‍ട്ട് അടിവരയിട്ടു പറയുന്നു.ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എ പത്മകുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ അഖിലേന്ത്യാ നേതൃത്വം സ്ഥാന സെന്ററില്‍ ബന്ധപ്പെട്ട് അച്ചടക്കനടപടിക്കു നിര്‍ദേശം നല്‍കിയിരുന്നു. അതു ചെയ്തിരുന്നെങ്കില്‍ ഈ വിഷയത്തില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടാകില്ലായിരുന്നു. പിഎം ശ്രീ വിഷയത്തില്‍ സിപിഐയുമായുള്ള തര്‍ക്കം പരിഹരിച്ചത് അഖിലേന്ത്യാ നേതൃത്വം ഇടപെട്ടാണ്. അപ്പോഴേക്കും വൈകിപ്പോയിരുന്നു. വേണ്ടത്ര വനിതകള്‍, യുവാക്കള്‍, ന്യൂനപക്ഷ സമുദായക്കാര്‍ എന്നിവരെ സ്ഥാനാര്‍ഥികളാക്കിയില്ല. ഇതിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികളുടെ തലയില്‍ മാത്രമിടരുത്. സംസ്ഥാന നേത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നു. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post