തിരുവനന്തപുരം: പുസ്തകം വായനയിലൂടെ വരുമാനമുണ്ടാക്കാം എന്ന ആകർഷകമായ വാഗ്ദാനം നൽകി സംസ്ഥാനത്ത് വ്യാപകമായ ഓൺലൈൻ തട്ടിപ്പ്. വ്യാജ മൊബൈൽ ആപ്പ് വഴി ഇ-ബുക്കുകൾ വായിക്കാൻ നൽകി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സാധാരണക്കാരിൽ നിന്ന് സംഘം തട്ടിയെടുത്തത് 1.25 കോടിയിലധികം രൂപ.തട്ടിപ്പിനിരയായ 106 പേർ ഒപ്പിട്ട സംയുക്ത പരാതി തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ചതോടെയാണ് പുതിയ രൂപത്തിലുള്ള ഈ സൈബർ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.തട്ടിപ്പിന്റെ രീതി ഇങ്ങനെ: എൻടിഎൽ ആപ്പിലെ 'വായന'
ഹോട്ടലുകൾക്കും ഉൽപ്പന്നങ്ങൾക്കും റിവ്യൂ നൽകി പണം സമ്പാദിക്കാം എന്ന് വാഗ്ദാനം ചെയ്യുന്ന സാധാരണ 'ടാസ്ക് തട്ടിപ്പുകളുടെ' അതേ മാതൃകയിലാണ് പുസ്തക വായനയുടെ പേരിലും തട്ടിപ്പ് അരങ്ങേറിയത്. 'എൻടിഎൽ' എന്ന പേരിലുള്ള ആപ്പാണ് ഇതിനായി സംഘം ഉപയോഗിച്ചത്.
നാട്ടിൽ സ്വാധീനവും ആളുകളുമായി നല്ല ബന്ധവുമുള്ള ചില പ്രമുഖ വ്യക്തികൾക്ക് വാട്സ്ആപ്പ് വഴി ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അയച്ചുനൽകിയാണ് തുടക്കം. 1,800 രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിക്കേണ്ട വിവിധ ലെവലുകളിലുള്ള പ്രവേശന പാക്കേജുകളാണ് ആപ്പിലുണ്ടായിരുന്നത്. പണം അടച്ച് അംഗമാകുന്നവർക്ക് ദിവസേന ഓരോ ഇ-ബുക്കുകൾ വായിക്കാനുള്ള ടാസ്ക് നൽകും.
ഓരോ പുസ്തകം വായിച്ച് പൂർത്തിയാക്കുമ്പോഴും 25 രൂപ അക്കൗണ്ടിൽ വരുമാനമായി ക്രെഡിറ്റാകും. കൂടാതെ പുതിയ അംഗങ്ങളെ ചേർത്താൽ ഉയർന്ന റഫറൽ കമ്മീഷനും വാഗ്ദാനം ചെയ്തിരുന്നു. കൂടുതൽ ആളുകളെ ചേർക്കുന്തോറും വരുമാനം ഇരട്ടിയാകുമെന്ന മൾട്ടി ലെവൽ മാർക്കറ്റിംഗ് മാതൃകയാണ് ഇതിൽ പയറ്റിയത്
ബുധനാഴ്ചകളിലെ പണം പിൻവലിക്കൽ; ഒടുവിൽ ആപ്പ് ഓഫായി
ആപ്പ് ഉപയോഗിച്ച് നിർദിഷ്ട മാർഗത്തിലൂടെ സ്വന്തമാക്കുന്ന പണം ആഴ്ചയിൽ ബുധനാഴ്ചകളിൽ മാത്രമേ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ അനുവദിച്ചിരുന്നുള്ളൂ. വിശ്വാസ്യത ഉറപ്പാക്കാൻ ആദ്യഘട്ടത്തിൽ ചെറിയ തുകകൾ അക്കൗണ്ടിലേക്ക് അയച്ചുനൽകി. ഇതോടെ കൂടുതൽ ലാഭം പ്രതീക്ഷിച്ച് വീട്ടമ്മമാരും യുവാക്കളുമടക്കം പലരും ലക്ഷക്കണക്കിന് രൂപ ഇതിൽ നിക്ഷേപിച്ചു.
എന്നാൽ നിക്ഷേപം വൻതോതിൽ ഉയർന്നതോടെ പണം പിൻവലിക്കുന്നത് തടസ്സപ്പെടുകയും ഒടുവിൽ ആപ്പ് പൂർണ്ണമായി പ്രവർത്തനരഹിതമാവുകയുമായിരുന്നു. ഒരു യു.എസ് കമ്പനിയുടെ വ്യാജ രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറയുന്നു.
യുകെ ബന്ധം സംശയിച്ച് പൊലീസ്; പ്രതികൾക്കായി വലവീശി
തൊളിക്കോട് സ്വദേശിയായ സനോഫർ എന്നയാളാണ് തങ്ങളെ ഈ സ്കീമിലേക്ക് ആകർഷിച്ചതെന്ന് പരാതിക്കാർ ആരോപിക്കുന്നു. വിതുര പൊലീസ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. എന്നാൽ സനോഫർ ഈ തട്ടിപ്പ് ശൃംഖലയിലെ ഒരു പ്രാദേശിക കണ്ണി മാത്രമാണെന്നും ഇതിന് പിന്നിൽ യുകെ കേന്ദ്രീകരിച്ചുള്ള വൻ അന്താരാഷ്ട്ര സൈബർ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും വിതുര എസ്എച്ച്ഒ ഡി വൈശാഖ് വ്യക്തമാക്കി.
സമാനമായ രീതിയിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിലും വ്യാപകമായ രീതിയിൽ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് ജോയിന്റ് സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഓൺലൈൻ വഴിയുള്ള ഇത്തരം എളുപ്പവരുമാന വാഗ്ദാനങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി.


