ഗുരുവായൂർ: പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ച വിവിധ ആചാര ചടങ്ങുകളോടെ ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു. ഗീതാ ദിനമായ അന്ന് രാവിലെ 7 മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. ഏകാദശി ദിനത്തിൽ ദേവസ്വം വകയാണ് ചുറ്റുവിളക്ക്.
ഏകാദശി നാളിലെ
ക്ഷേത്ര ദർശനം.
ഗുരുവായൂർ ഏകാദശി നാളിൽ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പൊതുവരി നിന്ന് (ക്യൂ) ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴാനെത്തുന്ന ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. രാവിലെ 6 മണി മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ വി ഐ പി സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവയും ഉണ്ടാകില്ല.പ്രാദേശികം, സീനിയർ സിറ്റിസൺ എന്നീ ക്യൂ കൾ രാവിലെ 5 മണിക്ക് അവസാനിപ്പിക്കും. നെയ്യ് വിളക്ക് വഴിപാടുകാർക്കുള്ള ദർശന സൗകര്യം ഉണ്ടാകും. ദശമി ദിവസമായ ഡിസംബർ 10 ന് പുലർച്ചെ നിർമ്മാല്യത്തോടെ തുടങ്ങുന്ന ദർശന സൗകര്യം ദ്വാദശി ദിവസമായ ഡിസംബർ 12ന് രാവിലെ 8 മണി വരെ തുടരും.പതിവ് പൂജകൾക്ക് മാത്രം ക്ഷേത്രം നട അടയ്ക്കും. ദ്വാദശി ദിവസം രാവിലെ ക്ഷേത്രം നട അടച്ചതിന് ശേഷം വിവാഹം, ചോറൂൺ ,തുലാഭാരം, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്,കെ.പി.വിശ്വനാഥൻ,വി.ജി. രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.


