നാല് മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം വിഫലം,;തൃശൂരിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു


 തൃശ്ശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ കുട്ടിയാന ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലാണ് കാട്ടാന വീണത്. നാലുമണിക്കൂർ നീണ്ട രക്ഷാ ദൗത്യം വിഫലമാകുകയായിരുന്നു. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘത്തിന്റെ മണിക്കൂറുകൾ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്.ജെസിബി ഉപയോഗിച്ച് കുട്ടിയാനയുടെ കാലിലും ദേഹത്തും വീണ മണ്ണ് നീക്കി. പിന്നീട് കയർ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ദൗത്യം പരാജയപ്പെടുകയായിരുന്നു. മണ്ണ് നീക്കിയതോടെ ആന കൈകാലുകൾ ഉയർത്തുകയും തലയുയർത്താൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. എന്നാൽ എഴുന്നേൽക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഏറെ നേരമായി കുഴിയിൽ അകപ്പെട്ടതിനാൽ ക്ഷീണിതനായിരുന്നു കുട്ടിയാന. കയർ ഇട്ടുനൽകിയെങ്കിലും എഴുന്നേൽക്കാൻകഴിയാതെ കുട്ടിയാന വീണ്ടും കുഴിയിൽ തന്നെ കിടക്കുകയായിരുന്നു.ഇടുങ്ങിയ കുഴി ആയതുകൊണ്ട് കുട്ടിയാനയ്ക്ക് കരകയറാൻ സാധിച്ചിരുന്നില്ല. ശ്വാസകോശത്തിൽ വെള്ളം കയറിയായിരിക്കാം കുട്ടിയാന ചരിഞ്ഞതെന്ന് അധികൃതർ പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷമേ കുട്ടിയാന ചരിഞ്ഞതിന്റെ കൃത്യമായ കാരണം അറിയാൻ പറ്റുള്ളുവെന്നും അധികൃതർ വ്യക്തമാക്കി

Post a Comment

Previous Post Next Post