ശക്തമായ കാറ്റിലും തിരയിലുംപെട്ട് മത്സ്യബന്ധന വള്ളത്തിൻ്റെ എഞ്ചിൻ തകർന്നു.രണ്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മുനക്കകടവ് കോസ്റ്റൽ പോലീസ് വള്ളം കരക്കെത്തിച്ചു. വ്യാഴാഴ്ച്ച രാവിലെ ചേറ്റുവയിൽ നിന്ന് കടലിൽ പോയ റയാൻ മാലിക് എന്ന വള്ളത്തിന്റെ എഞ്ചിനാണ് തകർന്നത്. 11 മണിയോട് കൂടി തൊട്ടാപ്പ് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു സംഭവം. മുനക്കക്കടവ് സ്വദേശികളായ ചേന്ദങ്കര അനിൽകുമാർ, പൊറ്റയിൽ റാഫി എന്നിവരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. എൻജിൻ തകർന്നതോടെ വള്ളം പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകിത്തുടങ്ങി. വിവരം മത്സ്യത്തൊഴിലാളികൾ മുനക്കകടവ് കോസ്റ്റൽ പോലീസിൽ അറിയിച്ചു. തുടർന്ന് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എ.എസ്.ഐ. മേഴ്സിയുടെ നേതൃത്വത്തിലുള്ള സംഘം സ്പീഡ് ബോട്ടുമായി എത്തി കയർ മൽസ്യബന്ധന വള്ളത്തിൽ കയർ കെട്ടി വലിച്ച് വള്ളം കരക്കെത്തിക്കുകയായിരുന്നു