പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല, സംസ്‌കാരം ശനിയാഴ്ച

 

കൊച്ചി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് തീരുമാനം. പൊതുദര്‍ശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചന്‍ ആവശ്യപ്പെട്ടത് പ്രകാരമാണിത്. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11 മണിയോടെ പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലേക്ക് കൊണ്ടുപോകും. അവിടെവെച്ചാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനാണ് പിപി തങ്കച്ചനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില മോശമായി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സ്ഥിതി വീണ്ടും മോശമാവുകയും വൈകിട്ട് മരണം സംഭവിക്കുകയുമായിരുന്നു.ആറുപതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് രാഷ്ടീയ ജീവതത്തില്‍ കെപി സിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ആന്റണി മന്ത്രി സഭയില്‍ കൃഷിമന്ത്രി, പെരുമ്പാവൂരില്‍ നിന്ന് നാലുതവണ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ്, പെരുമ്പാവൂര്‍ നഗരസഭാധ്യക്ഷന്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post