തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ ഹർജിയില്‍ തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്ണി രാജു നല്‍കിയ ഹർജി തിരുവനന്തപുരം സെഷൻസ് കോടതി തള്ളി.ജില്ലാ സെഷൻസ് കോടതി ജഡ്ജി എ. നസീറയാണ് കേസ് പരിഗണിച്ചത്.
മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രം മാറ്റിയ കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയിരുന്നു. ജനുവരി മൂന്നിനാണ് കേസിലെ രണ്ടാം പ്രതിയായ ആന്റണി രാജുവിന് മൂന്ന് വർഷം തടവും 10000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്നു വർഷം തടവ് വിധിച്ചിരുന്നു. ശിക്ഷ ഏഴ് വർഷത്തില്‍ താഴെയായതു കൊണ്ട് അപ്പീലില്‍ വിധി വരുന്നതു വരെ പ്രതികള്‍ക്ക് മജിസ്ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.



