ഇരിങ്ങാലക്കുടയിൽ കുത്തേറ്റ് പരിക്ക്: മുഖ്യപ്രതി റിമാന്റിൽ, കൂട്ടുപ്രതികളും പിടിയിൽ
ഇരിങ്ങാലക്കുട: ഐക്കരക്കുന്ന് റേഷൻകടയ്ക്ക് സമീപം കത്തികൊണ്ട് കുത്തി ഒരാളെ പരിക്കേൽപ്പിച്ച സംഭവത്തിൽ മുഖ്യപ്രതി റിമാന്റിലായിരിക്കെ കൂട്ടുപ്രതികളായ രണ്ടുപേരെയും പോലീസ് പിടികൂടി.
കോലോത്തുംപടി കളത്തേരി വീട്ടിൽ സുരേഷ് (60) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആളൂർ വേള്ളൂക്കര വില്ലേജിലെ കൊറ്റനെല്ലൂർ പാണ്ടിപ്പറമ്പിൽ വീട്ടിൽ അമൽ (28), കൊറ്റനെല്ലൂർ ദേശത്തെ ആലങ്ങാടൻ വീട്ടിൽ അരുൺ (28) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷൻ റൗഡിയായും നിരവധി കേസുകളിൽ പ്രതിയായും അറിയപ്പെടുന്ന വേളൂക്കര ഡോക്ടർപടി സ്വദേശി ചെമ്പറമ്പത്ത് വീട്ടിൽ സലോഷ് (31) എന്നയാളെ സംഭവം നടന്ന ദിവസമായ വ്യാഴാഴ്ച തന്നെ പോലീസ് പിടികൂടിയിരുന്നു. ഇയാൾക്കെതിരെ അഞ്ച് വധശ്രമകേസുകൾ ഉൾപ്പെടെ പത്ത് ക്രിമിനൽ കേസുകളുണ്ട്. 2024, 2025 വർഷങ്ങളിൽ കാപ്പ പ്രകാരം നാടുകടത്തിയതും, വീണ്ടും കാപ്പ പ്രകാരം തടങ്കലിലാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സംഭവത്തിന് ശേഷം രക്ഷപ്പെട്ട അമലും അരുണും പാടങ്ങളിലും കുറ്റിക്കാടുകളിലും ഒളിവിൽ കഴിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് സംഘം ഇരുവരെയും പിടികൂടി.
വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. .



