വേനല്‍ച്ചൂട് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മാധവിക്കുട്ടി എം.എസ്.
ജില്ലയിലെ വേനല്‍ക്കാല പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വിവിധ വകുപ്പുകളുടെ സംയുക്ത സഹകരണം അനിവാര്യമാണെന്ന് ജില്ല കളക്ടർ വ്യക്തമാക്കി. അതത് വകുപ്പുകളുടെ അധീനയില്‍ വരുന്ന കാര്യങ്ങളില്‍ കര്‍ശന നിരീക്ഷണം ഉറപ്പാക്കാനും നിര്‍ദേശിച്ചു.
കുടിവെള്ളം ദൗർലഭ്യമുള്ള പ്രദേശങ്ങളില്‍ ടാങ്കര്‍ലോറികള്‍ മുഖേന കുടിവെള്ളം എത്തിക്കുന്നുണ്ട്. അതേസമയം, കുടിവെള്ള സ്രോതസുകളായ ജലാശയങ്ങള്‍ മലിനമാക്കുന്നവര്‍ക്കെതിരേ കനത്തപിഴ ഈടാക്കാനും പരിശോധന ശക്തമാക്കാനും തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ഉഷ്ണതരംഗ പ്രതിരോധ കര്‍മപദ്ധതി (Local Heat Action Plan) തയ്യാറാക്കിവരുന്നു.
വനാതിര്‍ത്തികളില്‍ പ്രത്യേകശ്രദ്ധ നല്‍കിവരുന്നു. കാട്ടുതീ, വന്യമൃഗ ആക്രമണം എന്നിവയ്ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിക്കും. വനംവകുപ്പിന്റെ സ്ക്വാഡ് നടത്തുന്ന പരിശോധന തുടരും. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഫയര്‍ ഓഡിറ്റ് നടത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പമ്പ്ഹൗസ് മുഖേനയുള്ള ജലവിതരണം സുഗമമാക്കുന്നതിന് വോള്‍ട്ടേജ് പ്രശ്നങ്ങള്‍ പരിഹരിക്കും. വകുപ്പുകളുടെ നേതൃത്വത്തില്‍ നല്‍കുന്ന പി.എസ്.സി പരിശീലന ക്ലാസുകള്‍ ഓണ്‍ലൈനായാണ് നടത്തുന്നതെന്ന് ഉറപ്പാക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി.
വേനല്‍ക്കാലത്ത് തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ സമയക്രമീകരണം പാലിക്കുന്നത് ഉറപ്പാക്കാന്‍ നിരന്തരപരിശോധനയും തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നതായും അറിയിച്ചു.
തൃശൂരിലെ വെടിക്കെട്ട്പുരയില്‍ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ വെടിക്കെട്ട്പുരകളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. അനധികൃതമായതും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമല്ലാതെയാണോ ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത്- നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



