തൃശൂർ:മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി ദേവസ്വം എന്നീ ബോർഡുകള്‍ക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു.
ജൂണ്‍ 16ന് മുന്പ് വിശദീകരണം നല്‍കണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്ക നിർമാണശാലയില്‍ ഏപ്രില്‍ 21നാണ് വൻ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ 17 പേർ മരിച്ചിരുന്നു. വെടിക്കെട്ടുശാല പ്രവർത്തിച്ചതിന് സമീപത്തെ പാടശേഖരത്തില്‍ ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നു.
500 മീറ്റർ അകലെവരെ ശരീരഭാഗങ്ങള്‍ തെറിച്ചുവീണിരുന്നു. ദുരന്തത്തില്‍ സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യല്‍ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെയാണ് അന്വേഷണം നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്



