തൃശൂർ: കുട്ടനല്ലൂർ ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിൽ. പ്രതിയായ കൊൽക്കത്ത സ്വദേശി സോബുൽ (40) ഇയാളുടെ കൈയിൽ നിന്നു മോഷണ മുതൽ വാങ്ങിയ തുരുത്തി സിഎസ് കോംപ്ലക്സ് വെട്രിവേൽ എന്ന സ്ഥാപനത്തിന്റെ ഉടമ തിരുനെൽവേലി സ്വദേശി ആദിയപ്പൻ എന്ന രാജു എന്നിവരാണ് പിടിയിലായത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
ഈ മാസം പതിനെട്ടാം തീയതിയും ഇവർ കുട്ടനല്ലൂർ ഭഗവതി ക്ഷേത്രത്തിലും ഇളംതുരുത്തി പല്ലുതേവർ മഹാവിഷ്ണു ക്ഷേത്രത്തിലെയും വൻ വിലപിടിപ്പുള്ള വിളക്കുകളും മറ്റു സാഗമഗ്രികളും മോഷ്ടിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും ഇവർ കുട്ടനല്ലൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ച അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു.തുടർ അന്വേഷണത്തിലാണ് മോഷണം മുതൽ വാങ്ങിയ ആളെയും പിടിച്ചത്. മോഷണ മുതൽ വാങ്ങിയ ആദിയപ്പന്റെ കടയിൽ നിന്ന് നിരവധി ക്ഷേത്ര കവർച്ചാമുതലുകൾ കണ്ടെടുത്തു.
ഈ കേസിൽ ഇനിയും പ്രതികൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആദിയപ്പന് അന്തർ സംസ്ഥാന മോഷണ മുതൽ വാങ്ങുന്ന സംഘങ്ങളുമായി അടുത്ത് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു



