പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം, ചികിത്സ തേടി പതിനായിരങ്ങള്‍


 തിരുവനന്തപുരം: പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍ നഷ്ടമായത് നാല്‍പത്തിയൊന്ന് പേര്‍ക്ക്. ഇന്‍ഫ്ലുവന്‍സ ബാധിച്ച് ഒന്‍പത് പേര്‍ക്കും എലിപ്പനി ബാധിച്ച് എട്ടു പേര്‍ക്കും ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്.


അഞ്ചു ദിവസം കൊണ്ട് പതിനായിരത്തിലധികംപേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതിനോടകം നൂറ്റി മുപ്പത്തിയഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചുവെങ്കിലും അതില്‍ അന്‍പത്തിയൊമ്പത് പേരാണ് ഈ മാസം മാത്രം ചികിത്സ തേടിയത്. തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചതോടെ മുന്‍കരുതല്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.ഷിഗെല്ല രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ കൂടുതല്‍ ജാഗ്രത തുടരുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.കുടലിനെയാണ് ഷിഗെല്ല രോഗാണു പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. എന്നാല്‍ എല്ലാ രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാകും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post