ടുണീഷ്യയെ തോൽപ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി നെതർലാന്റ്‌സ്, നോക്കൗട്ടിൽ ബ്രസീലിന് എതിരാളികൾ ജപ്പാൻ


 കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളിൽ ശ്രദ്ധേയമായ നോക്കൗട്ട് പോരാട്ടങ്ങളുടെ ചിത്രം വ്യക്തമായി. ഗ്രൂപ്പ് എഫിൽ ഇന്ന് നടന്ന മത്സരത്തിൽ ടുണീഷ്യയ്‌ക്കെതിരെ 3-1ന് വിജയിച്ച് നെതർലാന്റ്‌സ് നോക്കൗട്ടിലെത്തി. മറ്റൊരു മത്സരത്തിൽ സ്വീഡനെതിരെ സമനില വഴങ്ങി (1-1) ജപ്പാനും നോക്കൗട്ട് യോഗ്യത നേടി. റൗണ്ട് ഓഫ് 32ൽ മൊറോക്കോ ആകും നെതർലാന്റ്‌സിന്റെ എതിരാളികൾ. അതേസമയം റൗണ്ട് ഓഫ് 32ൽ ഏറ്റവും ശ്രദ്ധേയമായ മത്സരമാകും ജപ്പാന്. ബ്രസീൽ ആണ് ജപ്പാന്റെ എതിരാളികൾ. ജൂൺ 28 മുതലാണ് നോക്കൗട്ട് മത്സരങ്ങൾ ആരംഭിക്കുക.


അടിക്ക് തിരിച്ചടി എന്ന നിലയിൽ ശക്തമായതായിരുന്നു ടുണീഷ്യ- നെതർലാന്റ്സ് മത്സരം. രണ്ടാം മിനിട്ടിൽ ടുണീഷ്യ ഗോൾ നേടി മുന്നിലെത്തേണ്ടതായിരുന്നു. തൊട്ടടുത്ത മൂന്നാം മിനിട്ടിൽ ഓറഞ്ച് പടയുടെ മുന്നേറ്റത്തിനിടെ ടുണീഷ്യയുടെ എൽയെസ് ഷഖീരിയുടെ സെൽഫ് ഗോളോടെ ഡച്ച് സംഘം മുന്നിലെത്തി. തുടർന്ന് ഏഴാം മിനിട്ടിൽ ബ്രയാൻ ബ്രോബിയുടെ ഗോളോടെ നെതർലാന്റ്‌സ് ആദ്യ പകുതിയിൽ തന്നെ 2-0ന് മുന്നിലായി.


ആദ്യ പകുതിക്ക് ശേഷം ഹസിം മസ്‌തൗരിയിലൂടെ ടുണീഷ്യ ആദ്യ ഗോൾ നേടി. എന്നാൽ 62-ാം മിനിട്ടിൽ ഹെക്കെയിലൂടെ നെതർലാന്റ്‌സ് 3-1ന് മുന്നിലെത്തി. വാശിയേറിയ മത്സരത്തിൽ ടുണീഷ്യ 11 ഫൗളുകൾ നടത്തിയപ്പോൾ ഡച്ച് പടയും ഒട്ടും പിന്നിലായിരുന്നില്ല 10 ഫൗളുകളാണ് അവരുടെ ഭാഗത്തുനിന്നുണ്ടായത്. എന്നാൽ ബോൾ പൊസിഷനും ഷോട്ടുകളും നോക്കിയാൽ നെതർലാന്റ്‌‌സ് തന്നെയായിരുന്നു മുന്നിൽ.


അതേസമയം മറ്റൊരു മത്സരത്തിൽ സ്വീഡനെതിരെ 1-1 സമനില നേടുകയും നെതർലാന്റ്‌സ് ജയിക്കുകയും ചെയ്‌തതോടെ ഗ്രൂപ്പിൽ രണ്ടാമന്മാരായി ജപ്പാനും യോഗ്യത നേടി. ഗോൾ അവസരങ്ങൾ പിറക്കാതെ വിരസമായ ആദ്യപകുതിയ്‌ക്ക് ശേഷം രണ്ടാം പകുതിയിൽ ഡയ്‌സൺ മേഡയിലൂടെ ജപ്പാനാണ് മുന്നിലെത്തിയത്. 62-ാം മിനിട്ടിൽ അന്തോണി എലങ്ക സ്വീഡനായി ഗോൾ നേടി. ഇഞ്ചുറി ടൈമിൽ സ്വീഡൻ രണ്ടുവട്ടം ഗോൾ നേടേണ്ടതായിരുന്നു. എന്നാൽ ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയുടെ സേവുകൾ വഴി അവർ നോക്കൗട്ട് ഉറപ്പിച്ചു.

Post a Comment

Previous Post Next Post