കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍


 തൃശൂര്‍: കെഎസ്ആര്‍ടിസിയില്‍ പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസ് ഉടമകള്‍. സ്വകാര്യ ബസ് സര്‍വീസുകള്‍ സര്‍ക്കാര്‍ ഭാഗികമായി ഏറ്റെടുക്കണമെന്നും ബസ് ഉടമകള്‍ നിര്‍ദേശിച്ചു. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷന്‍ സര്‍ക്കാരിന് നല്‍കാമെന്നും പ്രതിദിനം ഒരു ബസിന് കിലോമീറ്ററിന് 55 രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.സര്‍ക്കാര്‍ ഏത് വിഭാഗത്തിന് ആനുകൂല്യം നല്‍കുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഈ ആനുകൂല്യം മറ്റൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു എന്നതാണ് പ്രശ്‌നമെന്നും സംഘടന പറഞ്ഞു. സ്ത്രീകള്‍ക്ക് സൗജന്യമായി സര്‍വീസ് നല്‍കാം, നഷ്ട പരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.


1 കിലോമീറ്റര്‍ പ്രൈവറ്റ് ബസ് ഓടാന്‍ 50.65 രൂപ ചെലവുണ്ട്. 55 രൂപ, ഒരു കിലോമീറ്റര്‍ എന്ന നിരക്കില്‍ ബസ് ഏറ്റെടുത്ത് സര്‍ക്കാര്‍ നടത്തണം. കെഎസ്ആര്‍ടിസിയില്‍ ഇതുപോലെ സൗജന്യ യാത്ര സീറോ ടിക്കറ്റ് സംവിധാനത്തില്‍ സ്വകാര്യ ബസ്സുകളിലും സര്‍ക്കാര്‍ നടപ്പാക്കണം, ആ തുക സര്‍ക്കാര്‍ സബ്‌സിഡിയായി തരണം. ഈ ആവശ്യങ്ങള്‍ നിരത്തി ഈ മാസം 19ന് ശേഷം മുഖ്യമന്ത്രിയെ കാണും. രണ്ട് ഉപാധികളും അംഗീകരിച്ചില്ലെങ്കില്‍, പകുതി വിലയ്ക്ക് ഇന്ധനവും, നികുതിയും ഒഴിവാക്കി തരണമെന്നത് മൂന്നാമത്തെ ഉപാധി. മൂന്നു ഉപാധികളില്‍ ഏതെങ്കിലും അംഗീകരിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post