'കെഎം ബഷീറിന്റെ കൊലയാളിയെ ഇരുത്തരുത്'; കൃഷിമന്ത്രിക്കൊപ്പം ശ്രീറാം വെങ്കിട്ടരാമന്‍; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍


 തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍. കെഎം ബഷീറിന്റെ കൊലയാളി വാര്‍ത്താ സമ്മേളനത്തില്‍ വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. പ്രതിഷേധത്തെത്തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തിനിടെ ശ്രീറാം പുറത്തിറങ്ങി പോകുകയായിരുന്നു. കൃഷിവകുപ്പ് ഡയറക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍.ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ നേരത്തെ നിലപാട് അറിയിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും വകുപ്പുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ വാര്‍ത്താസമ്മേളനങ്ങളിലോ മറ്റോ ശ്രീറാം പങ്കെടുത്തിരുന്നില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കൃഷിമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് ശ്രീറാം എത്തിയത്. വാര്‍ത്താസമ്മേളനം ആരംഭിച്ച് കുറച്ച് കഴിഞ്ഞ് ശ്രീറാം എത്തിയതോടെ, വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ അറിയിച്ചു. അതോടെ ശ്രീറാം വെങ്കിട്ടരാമന്‍ സ്വമേധയാ ഇറങ്ങിപ്പോകുകയായിരുന്നു


2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെയാണ് ശ്രീറാം സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച്, ജോലി കഴിഞ്ഞു മടങ്ങിയ മാധ്യമ പ്രവര്‍ത്തകനായ മലപ്പുറം തിരൂര്‍ സ്വദേശി ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിനു സമീപം പബ്ലിക് ഓഫിസിനു മുന്‍പിലായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാര്‍ ബൈക്കിന്റെ പിന്നിലിടിക്കുകയായിരുന്നു. തെറിച്ചുവീണ ബഷീറിനെ ആശുപത്രിയിലെത്തിക്കും മുന്‍പേ മരണം സംഭവിച്ചു. തുടക്കത്തില്‍ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. 24 മണിക്കൂര്‍ വരെ രക്തസാംപിള്‍ ശേഖരിക്കാതിരുന്നതും ആക്ഷേപത്തിനിടയാക്കി.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279, 201, 304, മോട്ടര്‍ നിയമം 184 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണു ചുമത്തിയത്

Post a Comment

Previous Post Next Post