നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വൻതോതിൽ കടത്തിയിരുന്ന വാഹനം പന്നിത്തടത്ത് വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.18 ചാക്ക് ഹാൻസ് പോലീസ് കണ്ടെടുത്തു.ഇന്ന് പുലർച്ചെ നാല് മണിയോടെ കേച്ചേരി -അക്കിക്കാവ് ബൈപ്പാസ് റോഡിലാണ് അപകടം.ചാക്ക് കണക്കിന് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി എത്തിയ ബൊലേറോ പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് പന്നിത്തടം സെന്ററിന് സമീപമുള്ള സിംല ഗ്രൗണ്ടിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടൻ വാഹനത്തിലുണ്ടായിരുന്നവർ ഹാൻസ് സൂക്ഷിച്ചിരുന്ന ചാക്കുകൾ അടുത്തുള്ള പൊന്ത കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഇതിന് ശേഷം ഇവർ ഓടിരക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി വാഹനവും ഹാൻസ് ചാക്കുകളും കസ്റ്റഡിയിലെടുത്തു. 18 ചാക്കുകളിലാക്കിയാണ് ഹാൻസ് കടത്തിയിരുന്നത്. വാഹനത്തിന്റെ പുറകിൽ ടാർപോളീൻ ഉപയോഗിച്ച് മൂടിയാണ് ഹാൻസ് കൊണ്ട് പോയിരുന്നത്. പൊന്നാനി രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാഹനം കേച്ചേരി ഭാഗത്ത് നിന്നാണ് വന്നിരുന്നത്.ഓടിരക്ഷപ്പെട്ട രണ്ടുപേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.വൻതോതിൽ ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമമാണ് വാഹനാപകടത്തോടെ പൊളിഞ്ഞത്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്


