അരമണിക്കൂറില്‍ വാഹനങ്ങള്‍ ഫുള്‍ ചാര്‍ജ് ; കേരളത്തില്‍ വരുന്നത് 315 ചാര്‍ജിംഗ് കേന്ദ്രങ്ങള്‍


 സംസ്ഥാനത്ത് 315 അതിവേഗ ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി.കേന്ദ്രസഹായം തേടി.20 മുതല്‍ 40 മിനിറ്റുകൊണ്ട് വാഹനങ്ങള്‍ 80% വരെ ചാര്‍ജ്ജ് ചെയ്യാം.


കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പി.എം.ഇ.ഡ്രൈവ് പദ്ധതി പ്രകാരം അറുപത് കോടിയാണ് ആവശ്യപ്പെട്ടത്. പകുതി ചെലവാണ് കേന്ദ്രം വഹിക്കുന്നത്. 277സ്ഥലങ്ങളിലായാണ് ഇവ സജ്ജമാക്കുക. ഹൈവേകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാപിക്കുന്നത്.


പദ്ധതി നടപ്പാക്കാന്‍ കേരളം കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഒന്നാം ഘട്ടമായി 209 സ്ഥലങ്ങളിലായി 335 സാധാരണ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണം നടന്നുവരികയാണ്. സഹായമായി 63.12കോടി രൂപ ലഭിക്കാന്‍ ധാരണയായിരുന്നു. പിന്നാലെയാണ് രണ്ടാംഘട്ടമായി ഹൈസ്പീഡ് ഇ.വി.ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ പദ്ധതി സമര്‍പ്പിച്ചത്.രണ്ടാം ഘട്ടത്തില്‍ 95% കേന്ദ്രങ്ങളും സ്വകാര്യവ്യക്തികളുടെ സ്ഥലത്താണ് നിര്‍മ്മിക്കുക. താല്‍പര്യപത്രം വഴി സ്വകാര്യ ഭൂവുടമകളെയും ചാര്‍ജ്പോയിന്റ് ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തിയാണ് കെ.എസ്.ഇ.ബി.കേന്ദ്രത്തിന് പദ്ധതി അപേക്ഷ നല്‍കിയത്.


പുതിയ സ്റ്റേഷനുകളില്‍ ഭൂരിഭാഗവും ഉയര്‍ന്നശേഷിയുള്ള ഹെവി ഡ്യൂട്ടി ചാര്‍ജറുകളാണ്. ഇതില്‍ 245 എണ്ണം 120 കിലോവാട്ട്, 43 എണ്ണം 240 കിലോവാട്ട് സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജറുകള്‍, 27 എണ്ണം 60 കിലോവാട്ട് ചാര്‍ജറുകള്‍ എന്നിവയാണ്.


പഴയ സ്റ്റേഷനുകള്‍ പുതിയ ഇ.വി മോഡലുകള്‍ക്ക് അനുയോജ്യമായി ഉയര്‍ന്നശേഷിയുള്ള ചാര്‍ജറുകളാക്കി ശേഷി കൂട്ടാനും കെ.എസ്.ഇ. ബി ആലോചിക്കുന്നുണ്ട്. ഒന്നാം ഘട്ട സ്റ്റേഷനുകളുടെ നിര്‍മാണം അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post