രാജ്യത്തു പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം 300 ഗിഗാവാട്ടിലേക്ക് കുതിക്കുമ്പോൾ കേരളം ഇരുട്ടിലേക്ക്. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്തതിനാൽ തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് 5 മണിക്കൂർ നീണ്ട വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി 2 ഘട്ടങ്ങളിലായി ഒരു മണിക്കൂർ വൈദ്യുതി മുടക്കം പതിവായി.
ഓണക്കാലം കൂടി കണക്കിലെടുത്ത് അടുത്ത മാസവും തുടർന്നുള്ള മാസങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാനുള്ള കരാറുകൾക്കു കെഎസ്ഇബി ശ്രമം തുടരുന്നു.
ലഭ്യമായ വൈദ്യുതിയും വൈദ്യുതി ആവശ്യകതയും വിലയിരുത്തി തത്സമയ വിപണിയിൽനിന്നു വൈദ്യുതി വാങ്ങുന്നതിനാൽ ഒരു മണിക്കൂറിൽ താഴെ സമയത്തിനുള്ളിലാണ് അടുത്ത മണിക്കൂറിലെ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ കഴിയുന്നത്. വൈദ്യുതി കിട്ടിയില്ലെങ്കിൽ, ലോഡ് കൂടിയ സബ് സ്റ്റേഷനുകളോട് നിശ്ചിത സമയം ഫീഡർ ഓഫ് ചെയ്യാൻ നിർദേശിക്കും. അതിനാൽ മുൻകൂട്ടി ഉപയോക്താക്കളെ വൈദ്യുതി മുടങ്ങുന്ന സമയം കൃത്യമായി അറിയിക്കാൻ കഴിയില്ലെന്ന പരിമിതിയുണ്ട്.
നിയന്ത്രിച്ചാൽ രക്ഷപ്പെടാംഎല്ലാ വീട്ടിലും ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം എസി ഓൺ ചെയ്യാൻ തീരുമാനിച്ചാൽ തന്നെ രാത്രി 10 മണിക്കു മുൻപുള്ള പവർകട്ട് ഒഴിവാക്കാനാകുമെന്ന് കെഎസ്ഇബി. എസി 25 ഡിഗ്രിക്കു മുകളിലാകണം. ആവശ്യമില്ലാതെ ഫാനും ലൈറ്റും ഓൺചെയ്യരുത്. ഇപ്പോൾ ഉപയോഗിക്കുന്നതിൽ 800 മെഗാവാട്ട് വൈദ്യുതിയെങ്കിലും കുറയ്ക്കാനായാൽ പവർകട്ട് ഒഴിവാക്കാമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
ലോകകപ്പ് ഫൈനൽ നടക്കുന്നതിനാൽ 19, 20 തീയതികളിൽ വൈദ്യുതി മുടക്കം ഒഴിവാക്കാൻ കൂടിയ വിലയ്ക്ക് 24 മണിക്കൂറും ലഭ്യമാകുന്ന വൈദ്യുതി വാങ്ങാൻ തീരുമാനിച്ചുവെന്ന് കെഎസ്ഇബി സിഎംഡി രാജമാണിക്യം പറഞ്ഞു. രാത്രിയിലേക്കു മാത്രമായി ഒരു കമ്പനിയും വൈദ്യുതി നൽകാത്ത സാഹചര്യത്തിലാണ് 24 മണിക്കൂറിലേക്കു വാങ്ങാൻ നിർദേശം നൽകിയത്.
കാസർകോട് ചീമേനിയിൽ ആണവനിലയം അപകടരഹിതമായി നടത്താൻ സാധിക്കുമെന്നും എല്ലാ കക്ഷി നേതാക്കളുമായും പൊതുജനങ്ങളുമായും ഇക്കാര്യം സംസാരിക്കാൻ തയാറാണെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സാങ്കേതിക പഠനവും എല്ലാവരും യോജിച്ചുള്ള പ്രവർത്തനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


