തൃശ്ശൂർ : കേരള കലാമണ്ഡലത്തിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി താല്ക്കാലിക അധ്യാപക നിയമനം നടത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ നാടകീയ രംഗങ്ങൾ. നിയമനത്തിനായുള്ള അഭിമുഖംതടയാനെത്തിയ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കൂക്കിവിളികളുമായി വിദ്യാർഥികൾ കൂട്ടത്തോടെ രംഗത്തിറങ്ങിയതോടെ ക്യാമ്പസിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് ചെറുതുരുത്തി പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.സാംസ്കാരിക വകുപ്പിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെയും സർക്കാർ നിശ്ചയിച്ച കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് കലാമണ്ഡലത്തിൽ താല്ക്കാലിക അധ്യാപക നിയമനങ്ങൾ നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു കോൺഗ്രസ് പ്രതിഷേധം.
വി.സിയുടെ മുറിക്ക് മുന്നിൽ കുത്തിയിരിപ്പ്; വഴിതടഞ്ഞ് വിദ്യാർഥികൾ
വ്യാഴാഴ്ച നടത്താനിരുന്ന നൃത്തസംഗീതം, കഥകളിസംഗീതം, പഞ്ചവാദ്യം (തിമില) എന്നീ വിഭാഗങ്ങളിലെ താല്ക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം തടയുമെന്ന നിലപാടുമായി വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസവും കലാമണ്ഡലത്തിൽ എത്തി മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് രാവിലെ ഇന്റർവ്യൂ ആരംഭിക്കാനിരിക്കെ, ഇത് യാതൊരു കാരണവശാലും നടത്താൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് പ്രവർത്തകർ വൈസ് ചാൻസലറുടെഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
എന്നാൽ, പ്രതിഷേധക്കാർക്കെതിരെ ക്യാമ്പസിലെ വിദ്യാർഥികൾ ഒന്നടങ്കം സംഘടിച്ച് മുന്നോട്ടുവരികയായിരുന്നു. സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നേരെ വിദ്യാർഥികൾ ഭാഷയിൽ കൂക്കിവിളിച്ചു. രാഷ്ട്രീയ പ്രതിഷേധങ്ങൾ തങ്ങളുടെ പഠിക്കാനുള്ള അവകാശത്തെയാണ് തടസ്സപ്പെടുത്തുന്നതെന്ന് വിദ്യാർഥികൾ ഭാഷയിൽ കുറ്റപ്പെടുത്തി.
അരങ്ങേറ്റവും പഠനവും മുടങ്ങുമെന്ന് വൈസ് ചാൻസലർ
കലാവിഷയങ്ങളിൽ താല്ക്കാലിക അധ്യാപകരെ നിയമിക്കുന്നത് പുതിയ കാര്യമല്ലെന്നും എല്ലാവർഷവും ചെയ്യുന്ന നടപടിയാണെന്നും വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ വ്യക്തമാക്കി.
പല വിഷയങ്ങളിലും നിലവിൽ അധ്യാപകരില്ലാത്തതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. പഠനം മുടങ്ങുന്നത് വിദ്യാർഥികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. അധ്യാപക അഭിമുഖം മുടങ്ങിയാൽ അത് കൃത്യമായ അധ്യയനത്തെ മാത്രമല്ല, വർഷംതോറും ഓഗസ്റ്റ് 15-ന് കലാമണ്ഡലത്തിൽ നടക്കുന്ന പ്രശസ്തമായ അരങ്ങേറ്റ ചടങ്ങുകൾ പോലും മുടങ്ങാൻ കാരണമാകുമെന്നും വിസി കൂട്ടിച്ചേർത്തു.


