'എന്റെ അഭിപ്രായം പക്വത ഉള്ളതായില്ല'; പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീരാമന്‍

 

തൃശൂര്‍: പുലിക്കളിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. പുലിക്കളി കലാകാരന്മാര്‍ക്കും അതിനോടു ബന്ധപ്പെട്ടവര്‍ക്കും തന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാന്‍ മനസിലാക്കുന്നു. ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങള്‍ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെയെന്നും ശ്രീരാമന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുലിക്കളിക്കെതിരായ ശ്രീരാമന്റെ പരാമര്‍ശത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ വിവാദ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. രൂപ വൈകൃതത്തെ കലയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ആഭാസമാണ് പുലിക്കളിയെന്നും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം എവിടെയും ഉണ്ടാകില്ലെന്നുമായിരുന്നു ശ്രീരാമന്റെ പരാമര്‍ശം.


ശ്രീരാമന്റെ കുറിപ്പ്

പുലിക്കളിയെ സംബന്ധിച്ചുള്ള എന്റെ പോസ്റ്റിനു പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള പലതരത്തിലുള്ള അഭിപ്രായങ്ങളും പതിവുപോലെ തെറി വിളികളുമുണ്ടായി.

അതില്‍ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം ഇതാണ്.


' തൃശൂരിലെ പുലിക്കളി യഥാര്‍ത്ഥത്തില്‍ ഒരു സിങ്കിള്‍ തീം കാര്‍ണിവെല്‍ ആണ്.


കാസര്‍കോടന്‍ പുലിക്കളി ഒരു മാര്‍ഷല്‍ ആര്‍ട്ട് ഫോം ആണ്. കായികത (ആയോധന കല) കലര്‍ന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്.


കാര്‍ണിവെല്ലിന് അതൊന്നും ആവശ്യമില്ല.


പ്രത്യക്ഷം സ്‌പെക്ടക്കിള്‍ സൃഷ്ടിക്കുക എന്നതാണ് പ്രധാനം.'


ഈ അഭിപ്രായം ശരിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു,


അതിനാല്‍ എന്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല എന്നും.


ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങള്‍ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നാണെന്റെ ആശംസ.


പുലിക്കളി കലാകാരന്മാര്‍ക്കും അതിനോടു ബന്ധപ്പെട്ടവര്‍ക്കും എന്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു.


അതിലുള്ള ഖേദം ഞാന്‍ രേഖപ്പെടുത്തുന്നു.

Post a Comment

Previous Post Next Post