ഗുരുവായൂരപ്പന്റെ തിരുനടയിൽ സ്കോട്ടിഷ് എംപിക്ക് വരണമാല്യം ചാർത്തി മലയാളി മങ്ക; പത്തുവർഷത്തെ കാത്തിരിപ്പിന് സാഫല്യം


 ഗുരുവായൂർ: സ്കോട്ടിഷ് പാർലമെന്റ് മുൻ അംഗം മാർട്ടിൻ ഡേയും എറണാകുളം പാമ്പാക്കുട സ്വദേശിനിയായ ഐടി വിദഗ്ധ നിധിൻ ചന്ദും ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ച് ഹൈന്ദവ ആചാരപ്രകാരം വിവാഹിതരായി. സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞ നിമിഷമായിരുന്നുവെന്നും വാക്കുകൾക്കതീതമായ അനുഭൂതിയാണ് ഇതെന്നും വിവാഹശേഷം 49-കാരിയായ നിധിൻ ചന്ദ് പ്രതികരിച്ചു. തന്റെ വിശ്വാസപ്രകാരം ഗുരുവായൂരപ്പന്റെ നടയിൽ വെച്ച് താലികെട്ടണമെന്ന ആഗ്രഹം സഫലമാക്കാൻ പത്ത് വർഷത്തോളമാണ് ഇരുവരും കാത്തിരുന്നത്.2008-ൽ ഐ.ടി മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് ബിരുദം നേടുന്നതിനായാണ് നിധിൻ ചന്ദ് യുകെയിലേക്ക് പോയത്. തുടർന്ന് 2016-ൽ യുകെയിൽ കുടിയേറ്റ-വിസ നിയമങ്ങൾ കർശനമാക്കിയപ്പോൾ വിദേശ വിദ്യാർഥികൾ വലിയ തോതിലുള്ള പ്രതിസന്ധി നേരിട്ടു. ഈ സമയത്ത് വിദ്യാർഥികളുടെ വിസ പ്രശ്നങ്ങൾ അവിടുത്തെ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്താൻ നടത്തിയ ഇടപെടലുകളാണ് മാർട്ടിൻ ഡേയുമായുള്ള പരിചയത്തിലേക്ക് നയിച്ചത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ഇരുവരും ജീവിതപങ്കാളികളാവുകയുമായിരുന്നു.ഗുരുവായൂരിൽ വെച്ച് പരമ്പരാഗത രീതിയിൽ വിവാഹം കഴിക്കാൻ മുൻപും ഇരുവരും പദ്ധതിയിട്ടിരുന്നെങ്കിലും പല കാരണങ്ങളാൽ മുടങ്ങുകയായിരുന്നു. 2019-ൽ നാട്ടിലെത്തി ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചെങ്കിലും കോവിഡ് മഹാമാരിയും യാത്രാവിലക്കുകളും തിരിച്ചടിയായി. തുടർന്ന് മറ്റൊരു അവസരത്തിൽ വിവാഹത്തിന് തയ്യാറെടുത്തപ്പോൾ പിതാവിന്റെ അപ്രതീക്ഷിത അസുഖവും ചടങ്ങ് മാറ്റിവെക്കാൻ കാരണമായി. ഒടുവിൽ എല്ലാ തടസ്സങ്ങളും മാറി പ്രിയതമനൊപ്പം ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് വിവാഹിതയാകാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് നിധിൻ.വ്യത്യസ്ത സംസ്കാരങ്ങളിലും സ്വന്തം മതവിശ്വാസങ്ങളിലും ഉറച്ചുനിന്നുകൊണ്ടുതന്നെ മനോഹരമായ കുടുംബജീവിതം നയിക്കാൻ തങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. നിധിന്റെ മാതാപിതാക്കളായ കെഎൻ. ചന്ദ്രൻ, രാജമ്മ ചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മംഗല്യ ചടങ്ങുകൾ. ആഗസ്റ്റ് അവസാനത്തോടെ മാർട്ടിൻ ഡേ സ്കോട്ട്‌ലൻഡിലേക്ക് മടങ്ങും. മാതാപിതാക്കൾക്കൊപ്പം രണ്ടാഴ്ച കൂടി ചെലവഴിച്ച ശേഷമായിരിക്കും നിധിൻ യുകെയിലേക്ക് തിരിക്കുക

Post a Comment

Previous Post Next Post