തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി ബിജെപിയിലെ വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു.


 തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറായി ബിജെപിയിലെ വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടു നേടിയാണ് രാജേഷ് വിജയിച്ചത്. പാറ്റൂരില്‍ നിന്നുള്ള സ്വതന്ത്രന്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് വോട്ടു ചെയ്തു. നഗരസഭയിലെ 99 കൗണ്‍സിലര്‍മാരാണ് വോട്ടു രേഖപ്പെടുത്തിയത്. പൗണ്ട് കടവ് ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ സുധീഷ് കുമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.വരണാധികാരിയായ ജില്ലാ കലക്ടര്‍ അനുകുമാരിയുടെ മേല്‍നോട്ടത്തിലായിരുന്നു മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ ആര്‍ പി ശിവജി, യുഡിഎഫിന്റെ കെ എസ് ശബരിനാഥന്‍ എന്നിവരാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ രണ്ടു വോട്ടുകള്‍ അസാധുവായി. കെ ആര്‍ ക്ലീറ്റസ്, എസ് ലതിക എന്നീ കൗണ്‍സലര്‍മാരുടെ വോട്ടുകളാണ് അസാധുവായത്. ശബരിനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ ആര്‍ പി ശിവജിക്ക് 29 വോട്ടു ലഭിച്ചു.ഫലപ്രഖ്യാപനത്തിനുശേഷം വി വി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വോട്ടെടുപ്പിന് പിന്നാലെ ബിജെപിയിലെ 20 അംഗങ്ങള്‍ ചട്ടവിരുദ്ധമായാണ് കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തതെന്നും അവരുടെ വോട്ടുകള്‍ എണ്ണരുതെന്നും സിപിഎം നേതാവ് എസ് പി ദീപക് ആവശ്യപ്പെട്ടിരുന്നു. ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സിപിഎമ്മിന്റെ ആവശ്യം ജില്ലാ കലക്ടര്‍ തള്ളി.

Post a Comment

Previous Post Next Post