ചൊവ്വന്നൂരിൽ വീണ്ടും നടപടി. വർഗീസ് ചൊവ്വന്നൂരിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡിസിസി നിർവാഹക സമിതി അംഗമായിരുന്നു വർഗീസ്. കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച പാർട്ടിയെ പ്രതിസന്ധിയിൽ ആക്കി എന്ന് ആരോപിച്ചാണ് നടപടി. എസ്‌ഡിപിഐയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് ചൊവ്വന്നൂർ പഞ്ചായത്തിൽ അധികാരത്തിലെത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സെബേറ്റ വർഗീസിന്റെ ഭാര്യയാണ്.
ഈ സംഭവത്തിൽ വർഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റാണ് നോട്ടീസ് നൽകിയത്. എന്നാൽ മുൻ ധാരണ പ്രകാരമാണ് എസ്‌ഡിപിഐ കോൺഗ്രസിന് പിന്തുണ നൽകിയതെന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് നൽകിയ വിശദീകരണം.തൃശ്ശൂർ ചൊവ്വന്നൂരിലും തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലും മുൻധാരണ പ്രകാരമാണ് കോൺഗ്രസിന് പിന്തുണ നൽകിയതെന്ന് ലത്തീഫ് പറഞ്ഞു. ബിജെപി അധികാരത്തിൽ വരാതിരിക്കാനുള്ള സമീപനമാണ് എസ്‌ഡിപിഐ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എസ്‌ഡിപിഐ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ പ്രസിഡന്റായ നിതീഷിനോടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെബേറ്റ വർഗീസിനോടും രാജി വെക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും വഴങ്ങാതെ വന്നതോടെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.


