സംഗീതസാന്ദ്രമായി ആറര പതിറ്റാണ്ടുകൾ; ഗന്ധർവഗായകന് ഇന്ന് എൺപത്തിയാറാം പിറന്നാൾ


 ഗാന ഗന്ധർവൻ കെ ജെ യേശുദാസിന് ഇന്ന് എൺപത്തിയാറാം പിറന്നാൾ. മലയാളികളുടെ പുലരികളെ പ്രഭാതകീർത്തനങ്ങളിലൂടെ ഉണർത്തുന്നതും സന്ധ്യകളെ ഭക്തിസാന്ദ്രമാക്കുന്നതും ഈ ഗന്ധർവനാദമാണ്. ജാതിമതഭേദമന്യേ മനുഷ്യഹൃദയങ്ങളെ സംഗീതം കൊണ്ട് കോർത്തിണക്കിയ അദ്ദേഹം പ്രണയവും വിരഹവും സന്തോഷവും ദുഃഖവുമെല്ലാം തന്റെ അസാധാരണമായ ശബ്ദവൈഭവം കൊണ്ട് അനശ്വരമാക്കി. 1940 ജനുവരി 10ന് ഫോർട്ട് കൊച്ചിയിൽ പ്രശസ്ത സംഗീതജ്ഞൻ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിൻ്റെയും മകനായി ജനിച്ച കട്ടാശേരി ജോസഫ് യേശുദാസ് ഇന്ന് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ പ്രിയപ്പെട ‘ദാസേട്ടനാണ്'. 1961ൽ 'കാൽപ്പാടുകൾ' എന്ന സിനിമയിലൂടെ സംഗീതയാത്ര തുടങ്ങിയ ആ ഇരുപത്തൊന്നുകാരൻ പിന്നീട് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിസ്മയിപ്പിക്കുന്ന ശബ്ദമായി മാറുകയായിരുന്നു. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം 8 തവണ നേടിയ ഇദ്ദേഹം കേരള, തമിഴ് നാട്, ആന്ധ്ര, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാർഡുകൾ നേടിയിട്ടുണ്ട്. രാജ്യം അദ്ദേഹത്തെ 1973ൽ പത്മശ്രീയും 2002ൽ പത്മഭൂഷണും 2017ൽ പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. ദേവരാജൻ മാസ്റ്റർ മുതൽ രവീന്ദ്രൻ ജെയിൻ വരെയുള്ള സംഗീതപ്രതിഭകളുടെ ഈണങ്ങൾക്ക് യേശുദാസിൻ്റെ സ്വരമാധുര്യം നൽകിയ പൂർണ്ണത മലയാള ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമാണ്. തലമുറകൾ കൈമാറിവന്ന ഈ സംഗീതവിസ്മയം ഇന്നും ലോകമെമ്പാടുമുള്ള മലയാളികളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി തുടരുന്നു.

Post a Comment

Previous Post Next Post