ചാരുംമൂട്ടിൽ സ്‌കൂട്ടർ തട്ടി പരിക്കേറ്റതിനു പിന്നാലെ മരിച്ച യാചകന്റെ സഞ്ചിയിൽ നിന്ന് കണ്ടെടുത്തത് നാലര ലക്ഷത്തോളം രൂപ


 ആലപ്പുഴ: ചാരുംമൂട്ടിൽ സ്‌കൂട്ടർ തട്ടി പരിക്കേറ്റതിനു പിന്നാലെ മരിച്ച യാചകന്റെ സഞ്ചിയിൽ നിന്ന് കണ്ടെടുത്തത് നാലര ലക്ഷത്തോളം രൂപ. കടത്തിണ്ണയിൽ മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.


അനിൽ കിഷോർ എന്ന ആളാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സ്കൂട്ടർ ഇടിച്ചത്. താഴെ വീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക് പരുക്കുള്ളതിനാൽ വിദഗ്‌ധ ചികിത്സ വേണമെന്നു ഡോക്ടർ നിർദേശിച്ചെങ്കിലും രാത്രിയോടെ ഇയാൾ ആശുപത്രിയിൽ നിന്നിറങ്ങിപ്പോയപിന്നാലെ ചൊവ്വാഴ്ച‌ രാവിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. നൂറനാട് പോലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികൾ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്: സഞ്ചികൾ പരിശോധിച്ചപ്പോഴാണ് നോട്ടുകൾ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്സുകളും ലഭിച്ചത്. തുടർന്നു പഞ്ചായത്തംഗം ഫിലിപ് ഉമ്മനെ സ്റ്റേഷനിലേക്ക് വരുത്തി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ എസ്ഐ രാജേന്ദ്രൻ, എഎസ്ഐ രാധാകൃഷ്ണൻ ആചാരി, സിപിഒ മണിലാൽ, സാമൂഹിക പ്രവർത്തകനായ അരവിന്ദാക്ഷൻ എന്നിവർ ചേർന്നു പണം എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു.


അഞ്ചു പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയിൽ 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയിൽ ഹാജരാക്കുമെന്നും നൂറനാട് എസ്എച്ച്ഒ എസ്. ശ്രീകുമാർ പറഞ്ഞു.


Post a Comment

Previous Post Next Post