കൊച്ചി: ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നതിനാൽ കൊച്ചി നഗരത്തിൽ ഞായറാഴ്ച കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിരക്ക് ഒഴിവാക്കുന്നതിനായി വിവിധ മേഖലകളിൽ നിന്ന് എത്തുന്ന കാണികൾക്കായി പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങളും യാത്രാ ക്രമീകരണങ്ങളും നിശ്ചയിച്ചിട്ടുണ്ട്. മത്സരം കാണാൻ എത്തുന്നവർ പരമാവധി മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ആരാധകരുടെ സൗകര്യാർത്ഥം ഞായർ രാത്രി 11.30 വരെ മെട്രോ സർവീസ് ലഭ്യമായിരിക്കും.
വടക്കൻ മേഖലകളായ പറവൂർ, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ആലുവ ഭാഗത്തോ കണ്ടെയ്‌നർ റോഡരികിലോ പാർക്ക് ചെയ്‌ത ശേഷം പൊതുഗതാഗതം വഴി സ്റ്റേഡിയത്തിലേക്ക് എത്തണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്നുള്ളവർ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും, ആലപ്പുഴ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിൽ നിന്നുള്ളവർ കുണ്ടന്നൂർ, വൈക് ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്നുള്ള കാണികൾ മെട്രോ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ 1 ശ്രദ്ധിക്കണം.
കാണികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക് നഗരത്തിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വൈകിട്ട് 5 മുതൽ നഗരത്തിലെ പ്രധാന റോഡുകളിൽ മാറ്റങ്ങൾ ഉണ്ടാകും. എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവ വഴി യാത്ര ചെയ്യണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, പാലാരിവട്ടം ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷൻ വഴി എസ്.എ റോഡ് ഉപയോഗപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു.



