ഗുരുവായൂർ കോട്ടപ്പടിയിൽ തലപ്പൊക്ക മത്സരം നടത്തിയ നാല് ആനകൾക്ക് അഞ്ച് ദിവസം എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കുന്നതിന് വനം വകുപ്പിന്റെ വിലക്ക്. ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ, ചിറയ്ക്കൽ കാളിദാസൻ, ഈക്കണത്ത് കുഞ്ചു, ചെർപ്പുളശ്ശേരി രാജശേഖരൻ എന്നീ കൊമ്പന്മാർക്കാണ് ജില്ലാ കളക്ടർ അധ്യക്ഷനായുള്ള മോണിറ്ററിങ് കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയത്.
കോട്ടപ്പടി കപ്പിയൂർ ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന ഉത്സവാഘോഷത്തിന് സമാന്തര പൂരഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നതായിരുന്നു ഈ ആനകളെ. തല പൊക്കാൻ നിർബന്ധിക്കുന്ന പാപ്പാനെ ആന കൊമ്പുകൊണ്ട് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് നടപടിയെടുത്തത്. നാട്ടാന പരിപാലന ചട്ടം പ്രകാരം ആനകളുടെ തലപ്പൊക്ക മത്സരം നിരോധിച്ചിട്ടുണ്ട്. പാപ്പാനെ തട്ടിത്തെറിപ്പിച്ച ശേഷം അരമണിക്കൂറോളം ആന പരാക്രമം തുടർന്നു. പിന്നീട് പാപ്പാന്മാർ ആനയെ വരുതിയിലാക്കി എഴുന്നള്ളിപ്പിൽ പങ്കെടുപ്പിച്ചിരുന്നു.



