കൊടുങ്ങല്ലൂർ: വീട്ടിലേക്ക് പൊലീസ് വരുന്നത് കണ്ട് പരിഭ്രാന്തിയിലായി കൈവശമുണ്ടായിരുന്ന കഞ്ചാവ് പാക്കറ്റുകൾ അടുപ്പിലിട്ട് നശിപ്പിക്കാൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി ഒടുവിൽ പൊലീസിന്റെ വലയിലായി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അഫ്‌സൽ പെപ്പയാണ് തൃശ്ശൂർ റൂറൽ പൊലീസിന്റെ പിടിയിലായത്. എറിയാട് ആറാട്ടുവഴിയിലുള്ള ഇയാളുടെ വാടകവീട്ടിൽ വെച്ചായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്.അപ്രതീക്ഷിതമായി പൊലീസ് സംഘം വീട് വളഞ്ഞതോടെ കഞ്ചാവ് നശിപ്പിച്ചു കളയാനായിരുന്നു പ്രതിയുടെ വേഗത്തിലുള്ള ശ്രമം. കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതികൾ ഇയാൾ അടുക്കളയിലെ അടുപ്പിനുള്ളിലേക്ക് തള്ളുകയായിരുന്നു.
തീയില്ലാത്ത അടുപ്പിലെ കനൽ വില്ലനായി; ഒടുവിൽ കഞ്ചാവ് മണം പിടികൂടി
അടുപ്പിൽ ആ സമയത്ത് കത്തുന്ന തീ ഉണ്ടായിരുന്നില്ലെങ്കിലും, ചാരത്തിനുള്ളിൽ വലിയതോതിൽ കനൽ അവശേഷിച്ചിരുന്നു. കനലിനു മുകളിലേക്ക് കഞ്ചാവ് പൊതികൾ വീണതോടെ അടുപ്പിൽ നിന്നും പുക ഉയരുകയും കഞ്ചാവ് കരിഞ്ഞ രൂക്ഷഗന്ധം വീടിനുള്ളിലാകെ പരക്കുകയും ചെയ്തു. അന്തരീക്ഷത്തിൽ കഞ്ചാവിന്റെ മണം പടർന്നതോടെ പൊലീസിന് കാര്യങ്ങൾ എളുപ്പമായി. തുടർന്ന് ഒട്ടും സമയം കളയാതെ എസ്ഐയും സംഘവും അടുപ്പിനുള്ളിൽ നിന്നും കഞ്ചാവ് പൊതികൾ വീണ്ടെടുത്തു. കയ്യാങ്കളികൾക്കൊടുവിൽ പ്രതിയെ തൊണ്ടിസഹിതം പൊലീസ് കൈയ്യോടെ പൊക്കുകയായിരുന്നു.


