പെരുമ്പിലാവ്: സ്വന്തം മക്കൾക്ക് എലിവിഷം നൽകിയ ശേഷം വിഷം കഴിച്ച് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുത്തുവാണ് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
തന്റെ ആറ് വയസ്സുള്ള മകൾ റിഥിക, ഏഴ് വയസ്സുള്ള മകൻ റിഥിൻ എന്നിവർക്കാണ് മുത്തു എലിവിഷം നൽകിയത്. ഇതിന് പിന്നാലെ ഇയാൾ സ്വയം എലിവിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിക്കുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ പോലീസ് നിരീക്ഷണത്തിൽ കഴിയവെയാണ് ഇന്ന് ഉച്ച തിരിഞ്ഞ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്.
അതേസമയം, പിതാവ് വിഷം നൽകിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആറ് വയസ്സുകാരി റിഥികയും ഏഴ് വയസ്സുകാരൻ റിഥിനും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.


