പ്രതിഷേധം പാര്‍ലമെന്റിലേക്ക് കൂടി നീട്ടാന്‍ കോണ്‍ഗ്രസ്; ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറായേക്കുമെന്ന് സൂചന


 ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പാര്‍ലമെന്റിലും നിലപാട് കടുപ്പിക്കാന്‍ പ്രതിപക്ഷം. വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നാലെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടി സമരത്തില്‍ പങ്കാളികളായതോടെ, കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായേക്കുമെന്നും സൂചനയുണ്ട്.


ജന്തര്‍മന്തറില്‍ കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നതിനിടെയാണ്, കേന്ദ്രസര്‍ക്കാരിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിറന്നാള്‍ ആശംകള്‍ നേരാനെത്തിയ എംപിമാരോട്, പൊടുന്നനെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരത്തിന് പോകാമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുകയായിരുന്നു. ഖാര്‍ഗെയ്ക്ക് പുറമെ, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു ഈ സമരത്തെപ്പറ്റി മുന്‍കൂര്‍ അറിവുണ്ടായിരുന്നത്.


പ്രതിഷേധം മുന്‍കൂട്ടിയറിഞ്ഞ് പാതിവഴിയില്‍ തടയിടുന്ന ഡല്‍ഹി പൊലീസിന്റെ തന്ത്രം പൊളിക്കാനായിരുന്നു സ്വന്തം എംപിമാരെപ്പോലും അറിയിക്കാതെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന നേതാക്കള്‍ സ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നു വ്യക്തമാക്കി കൈകള്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. തുടര്‍ന്ന് രാഹുല്‍ഗാന്ധി അടക്കമുള്ള എല്ലാ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.


സമരക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചയാകാമെന്ന സൂചന പ്രതിപക്ഷത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച രണ്ടാമത്തെ ആവശ്യമായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ബിജെപി നേതൃത്വം അംഗീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം, നീറ്റ് പരിക്ഷാക്രമക്കേടില്‍ വിശദമായ അന്വേഷണം വേണം എന്നീ ആവശ്യങ്ങളും കോണ്‍ഗ്രസ് മുന്നോട്ടു വെച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പാര്‍ലമെന്റിന് പുറത്തും സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Post a Comment

Previous Post Next Post