ഹൈഡ്രജൻ എൻജിനുമായി കുതിക്കാൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേസ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു.
ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് സർവീസ്.
പൂർണമായും തദ്ദേശീയമായാണ് വികസിപ്പിച്ചത്. പരിസ്ഥിതിസൗഹൃദയാത്രയാണ് ഹൈഡ്രജൻ തീവണ്ടികളുടെ പ്രത്യേകത.
ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവർത്തനം. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്
2600 പേർക്ക് സഞ്ചരിക്കാം. ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉത്പാദന, റീഫ്യൂവലിങ് പ്ലാന്റും സജ്ജമാക്കി. ഇവിടെ കംപ്രസ്‌ചെയ്ത ഹൈഡ്രജൻ വാതകം സംഭരിക്കാനും വിതരണം ചെയ്യാനും സംവിധാനമുണ്ട്. 3200 എച്ച്.പി. പ്രൊപ്പൽഷൻ സിസ്റ്റം എൻജിനിൽ സജ്ജീകരിച്ചിട്ടുണ്ട്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാകും നിലവിൽ ഓടുക. എന്നാൽ, മണിക്കൂറിൽ 110 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാൻ വണ്ടിക്കാകും.
വാണിജ്യ ഹൈഡ്രജൻ യാത്രാവണ്ടികൾ ആദ്യമായി അവതരിപ്പിച്ച രാജ്യം ജർമനിയാണ്. ഫ്രാൻസ്, ജപ്പാൻ, ചൈന, യു.എസ്. എന്നീ രാജ്യങ്ങൾക്കുശേഷം ഹൈഡ്രജൻ തീവണ്ടി ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറും. മറ്റുരാജ്യങ്ങളിൽ രണ്ടുമുതൽ നാലുവരെ കോച്ചുകളാണുള്ളത്.


