സംസ്ഥാനത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം ആഗസ്റ്റ് ഒന്നുമുതൽ എട്ടുവരെ ലഭിച്ചത് 104 ശതമാനം അധികമഴ. ആദ്യ വാരം 141.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് പെയ്തത് 289.2 മില്ലിമീറ്ററാണ്. ഏറ്റവുമധികം മഴ ലഭിച്ചത് കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ വടക്കൻ ജില്ലകളിലാണ്.
കണ്ണൂർ ജില്ലയിൽ 187.9 മില്ലിമീറ്റർ കിട്ടേണ്ടിയിരുന്നിടത്ത് 464.7 മില്ലിമീറ്ററാണ് പെയ്തത്-147 ശതമാനം അധികം. 159.6 മില്ലിമീറ്റർ ലഭിക്കേണ്ട സ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ 395.9 മില്ലിമീറ്റർ മഴ ലഭിച്ചു. 148 ശതമാനം അധികം. കാസർകോട് ജില്ലയിൽ 87 ശതമാനം അധികമഴ ലഭിച്ചു. 202.3 മില്ലിമീറ്റർ കിട്ടേണ്ടിയിരുന്നിടത്ത് കാസർകോട്ട് പെയ്തത് 378.3 മില്ലിമീറ്ററാണ്. കോട്ടയം, പത്തനംതിട്ട, മാഹി എന്നിവിടങ്ങളിലും 300 മില്ലിമീറ്ററിലധികം പെയ്തു. ഏറ്റവും കുറവ് അധികമഴ വയനാട്ടിലാണ് എട്ടു ശതമാനം.


