തൃശൂർ: പൊന്നോണത്തിന്റെ വരവറിയിച്ച് നാടെങ്ങും അത്തം പിറന്നു. കർക്കടക മാസത്തിലാണ് ഇത്തവണ അത്തം എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതോടെ പത്തുനാൾ നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വീടുകളിലെ മുറ്റങ്ങൾ വർണ്ണപ്പൂക്കളങ്ങളാൽ അലങ്കരിക്കപ്പെടും. അത്തപ്പിറവിയെ വരവേറ്റ് തൃശൂർ നഗരത്തിലെ തെക്കേ ഗോപുരനടയിൽ സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ ഭീമൻ പൂക്കളം ശ്രദ്ധേയമായി.60 അടി വ്യാസത്തിൽ 1,500 കിലോഗ്രാമോളം പൂക്കൾ ഉപയോഗിച്ചാണ് ഈ പടുകൂറ്റൻ അത്തപ്പൂക്കളം തീർത്തത്. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ 18 വർഷമായി തുടരുന്ന പൂക്കളമൊരുക്കലിനായി രണ്ടു ദിവസമായി നഗരത്തിൽ വിപുലമായ തയ്യാറെടുപ്പുകളാണ് നടന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ പൂക്കളത്തിനായുള്ള സ്കെച്ച് വരച്ചു പൂർത്തിയാക്കി. തുടർന്ന് രാത്രിയോടെ പൂക്കൾ മുറിച്ച് തയ്യാറാക്കി വെച്ചു. ഞായറാഴ്ച പുലർച്ചെ വടക്കുന്നാഥ ക്ഷേത്രത്തിലെ നിയമവെടിക്ക് ശേഷമാണ് ആദ്യ പൂക്കൾ സമർപ്പിച്ചത്. തുടർന്ന് കൂട്ടായ്മയിലെ 150-ഓളം പ്രവർത്തകർ മണിക്കൂറുകൾ പ്രയത്നിച്ചാണ് ഭീമൻ അത്തപ്പൂക്കളം പൂർത്തിയാക്കിയത്.
രാവിലെ 9.45-ന് രാജൻ ജെ. പല്ലൻ എംഎൽഎ പതാക ഉയർത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രനും തൃശൂർ കോർപ്പറേഷൻ മേയർ ഡോ നിജി ജസ്റ്റിനും ചേർന്ന് അത്തപ്പൂക്കള സമർപ്പണം നിർവ്വഹിച്ചു. ചടങ്ങിന് മാറ്റുകൂട്ടി കിഴക്കുംപാട്ടുകര കുമ്മാട്ടി സംഘത്തിന്റെ പ്രകടനവും തൃശൂർ വാദ്യഗുരുകുലം വിദ്യാർത്ഥികളുടെ പഞ്ചാരിമേളവും അരങ്ങേറി. വൈകുന്നേരം 6 മണിക്ക് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.വി. ജയകുമാർ 'ദീപചാർത്ത്' ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിക്കും.


