ആത്മികയുടെ ഒന്നാം ക്ലാസിൽ തുടങ്ങിയ ഡയറിക്കുറിപ്പുകൾക്ക് നാടിന്റെ കൈയടി



കൂറ്റനാട് : ഒരു കുഞ്ഞുമനസ്സിൽ തോന്നിയ കൊച്ചുകൊച്ചു കാര്യങ്ങൾ, കണ്ണിൽ പതിഞ്ഞ കാഴ്ചകൾ, മനസ്സിൽ തട്ടിയ അനുഭവങ്ങൾ, അവയെല്ലാം അക്ഷരങ്ങളാക്കി മാറ്റിയപ്പോൾ പിറന്നത് ഒരു പുസ്തകം.ഇട്ടോണം എ.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഏഴുവയസ്സുകാരി ആത്മികയുടെ ആത്മികയുടെ ഡയറിക്കുറിപ്പുകൾ എന്നതാണ് പുസ്തകരൂപത്തിൽ പുറത്തിറങ്ങി.ആറാം വയസ്സിൽ, ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആത്മിക ഡയറിയിൽ എഴുതിത്തുടങ്ങിയത്. വലിയ സംഭവങ്ങളൊന്നുമല്ല അവളുടെ താളുകളിൽ നിറഞ്ഞത്. ഒരു ദിവസത്തെ ചെറിയ സന്തോഷം, ചുറ്റുമുള്ള ഒരു കാഴ്ച, മനസ്സിൽ തോന്നിയ ഒരു ചോദ്യം, അനുഭവിച്ച ഒരു കൊച്ചുകാര്യത്തിന്റെ കൗതുകം.അങ്ങനെ ബാല്യത്തിന്റെ നിഷ്കളങ്കമായ കണ്ണുകളിലൂടെ കണ്ട ലോകമാണ് അവൾ അക്ഷരങ്ങളിൽ സൂക്ഷിച്ചത്.174 പേജുകളിലായി ആത്മിക കുറിച്ചുവെച്ച ഡയറിക്കുറിപ്പുകളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് 62 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചത്. തൃശ്ശൂരിലെ ബുക്കർ ബുക്ക് മീഡിയയുടെ സനിത അനൂപാണ് പ്രസാധക.ലളിതമായ ഭാഷയിൽ എഴുതിയ കുറിപ്പുകളിൽ ഏഴുവയസ്സുകാരിയുടെ കൗതുകവും ചുറ്റുപാടുകളെ ശ്രദ്ധയോടെ നോക്കിക്കാണുന്ന മനസ്സും തെളിഞ്ഞുകാണാം. മുതിർന്നവർ പലപ്പോഴും കടന്നുപോകുന്ന ചെറിയ കാഴ്ചകളിൽ പോലും ആത്മിക കണ്ടെത്തിയ കൗതുകങ്ങളാണ് ഈ കുറിപ്പുകളെ വേറിട്ടതാക്കുന്നത്.
ഇട്ടോണം എ.എൽ.പി. സ്കൂളിന്റെ ചരിത്രത്തിൽ ഇത്രയും ചെറുപ്രായത്തിൽ സ്വന്തം ഡയറിക്കുറിപ്പുകൾ പുസ്തകമാക്കിയ ആദ്യ വിദ്യാർഥിനിയെന്ന പ്രത്യേകതയും ആത്മികയ്ക്ക് സ്വന്തമായി.ഇട്ടോണം കൈപ്പട വീട്ടിൽ ദിനേഷ്–കാവ്യ ദമ്പതികളുടെ മകളാണ് ആത്മിക. എൽ.കെ.ജി. വിദ്യാർഥിയായ ആത്മജാണ് സഹോദരൻ.ഒരു കുഞ്ഞിന്റെ ഡയറിത്താളുകളിൽ പിറന്ന വാക്കുകൾ പുസ്തകത്താളുകളിലെത്തിയപ്പോൾ ആത്മികയെ ചേർത്തുപിടിച്ച് അഭിനന്ദിക്കാൻ നാടും സ്കൂളും ഒരുമിച്ചു.

ആത്മികയുടെ അക്ഷരയാത്രയ്ക്ക് കൈയടി നൽകുന്നതിനായി സ്കൂളിൽ ചിങ്ങം ഒന്ന് തിങ്കളാഴച സംഘടിപ്പിച്ച അനുമോദന സദസ് തൃത്താല എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു.ഇത്രയും ചെറുപ്രായത്തിൽ തന്നെ എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന ആത്മികയുടെ കഴിവിനെ എം.എൽ.എ അഭിനന്ദിച്ചു. സാധാരണയായി ഈ പ്രായത്തിലുള്ള ഒരു കുട്ടിയിൽ നിന്ന് പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതിഭാവിലാസമാണ് ആത്മികയുടെ എഴുത്തിലൂടെ കാണുന്നതെന്നും ചെറുപ്രായത്തിൽ തന്നെ എഴുത്ത് ആരംഭിച്ചത് ഏറെ ശ്രദ്ധേയമാണെന്നും എം എൽ എ പറഞ്ഞു.വാർഡ് മെമ്പർ ഫൗസിയ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗോപിക, എസ്.എം.സി. ചെയർമാൻ മുഹമ്മദ് മാസ്റ്റർ, പി.ടി.എ. പ്രസിഡന്റ് പി.കെ. ശക്കീർ, എം.ടി.എ. പ്രസിഡന്റ് അതുല്യ, പൂർവവിദ്യാർഥി സമിതി ചെയർമാൻ വി.കെ.എസ്. അടികൾ, എം.പി.ടി.എ. വൈസ് പ്രസിഡന്റ് കാവ്യ എന്നിവർ ആശംസകൾ നേർന്നു.പ്രധാനാധ്യാപകൻ പി.കെ. ഹരിനാരായണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വി. അബൂബക്കർ നന്ദിയും പറഞ്ഞു.

ഒരു കുഞ്ഞിന്റെ ഡയറിത്താളുകളിൽ തുടങ്ങിയ അക്ഷരയാത്ര ഇന്നൊരു പുസ്തകമായി വളർന്നിരിക്കുന്നു. 

ആത്മികയുടെ കുഞ്ഞുമനസ്സിൽ വിരിഞ്ഞ ആ വാക്കുകൾ ഇനി അവളുടെ മാത്രം ഓർമകളല്ല

ഒരു നാടിന്റെ ഓർമകളുടെ ഭാഗം കൂടിയാണ്.

Post a Comment

Previous Post Next Post